കോരുത് മാപ്പിളയാകാന്‍ മമ്മൂക്കയോ ലാലേട്ടനോ സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും: പൃഥ്വിരാജ്

‘കടുവ’ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പറഞ്ഞ് പൃഥ്വിരാജ്. കടുവാക്കുന്നേല്‍ കുറുവച്ചന്റെ അച്ഛന്‍ കഥാപാത്രമായ കടുവാക്കുന്നേല്‍ കോരുത് മാപ്പിളയുടെ കഥ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും തയാറായില്ലെങ്കില്‍ താന്‍ തന്നെ അഭിനയിക്കും എന്നാണ് പൃഥ്വിരാജ് പറയുന്നത്.

മാജിക് ഫ്രെയിംസിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം കിട്ടിയ സിനിമയാണ് കടുവ. 2017ല്‍ ജിനുവാണ് കടുവയെ കുറിച്ച് ആദ്യം പറയുന്നത്. മാസ് കൊമേഴ്യല്‍ ബിഗ് സ്‌കെയ്ല്‍ എന്റര്‍ടെയ്‌നേഴ്‌സ് ശ്രേണിയില്‍ താന്‍ കേട്ട കഥകളില്‍ വച്ച് ഏറ്റവും നല്ല സബ്ജക്ട് ആയിരുന്നു കടുവയുടെത്.

ആറുവര്‍ഷം ഇടവേള എടുത്തു നിന്ന ഒരു സംവിധായകനെ തിരിച്ചുകൊണ്ടുവന്ന നടനല്ല താന്‍. ആറു വര്‍ഷക്കാലം ഇടവേള എടുത്ത ഷാജിയേട്ടന്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയ നടനാണ് താന്‍. ഷാജിയേട്ടന്റെ വലിയ ആരാധകനാണ് താന്‍.

അത് തന്റെ അസിസ്റ്റന്റ്‌സിന് വളരെ നന്നായി അറിയാം. തന്റെ സംവിധാന ശൈലിയില്‍ പോലും അദ്ദേഹം തന്നെ പ്രചോദിപ്പിച്ചിട്ടുണ്ട്. ‘അസുരവംശം’ മുതല്‍ ‘കടുവ’ വരെയുള്ള സിനിമകളില്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് തനിക്ക് പഠിക്കാനായി.

കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് തന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ താന്‍ തന്നെ നരയിട്ട് ഇറങ്ങും. അത് ജിനുവിനോടും ഷാജിയേട്ടനോടും പറഞ്ഞിട്ടുണ്ട്.

തങ്ങളുടേത് വലിയ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ടീമാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഇക്കഴിഞ്ഞ ജൂലൈ 7ന് ആണ് ചിത്രം പുറത്തിറങ്ങിയത്. 50 കോടി കളക്ഷന്‍ ചിത്രം നേടിയിരുന്നു. പൃഥ്വിരാജിനൊപ്പം വിവേക് ഓബ്‌റോയ്, സംയുക്ത, അര്‍ജുന്‍ അശോകന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.