നേരിലെ പോലെ യഥാർത്ഥ ജീവിതത്തിലും ലാലേട്ടൻ ഇത്തരം നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കിൽ...; വിമർശനവുമായി പ്രകാശ് ബാരെ

നടി അക്രമിക്കപ്പെട്ട കേസിൽ മോഹൻലാലിനെതിരെ നിലപാടറിയിച്ച് സംവിധായകൻ പ്രകാശ് ബാരെ. മോഹൻലാലിന്റെ പുതിയ ചിത്രമായ നേര് എന്ന ചിത്രത്തിലെ സന്ദർഭങ്ങളെ മുൻനിർത്തിയാണ് പ്രകാശ് ബാരെ വിമർശനമുന്നയിച്ചത്. യഥാർത്ഥ ജീവിതത്തിലും ലാലേട്ടൻ ഇത്തരം നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ച് മലയാള സിനിമ പ്രവർത്തകർക്ക് മാതൃകയാവുമെന്ന് പ്രത്യാശിച്ചു പോവുകയാണ് എന്നാണ് പ്രകാശ് ബാരെ പറയുന്നത്.

പ്രകാശ് ബാരെയുടെ വാക്കുകൾ:

“നേരെ’ന്ന സിനിമയിൽ മോഹൻലാലിൻറെ കഥാപാത്രം സിദ്ധിഖിന്റെ കഥാപാത്രത്തോട് പറയുന്ന എനിക്കിഷ്ടപ്പെട്ട, തീയേറ്ററുകളിൽ നല്ല കയ്യടി നേടിയ ഒരു ഡയലോഗ് ഉണ്ട്. പീഡനത്തിനിരയായവർ ഇങ്ങനെയൊന്നും പെരുമാറില്ലെന്ന് പറയുന്ന സിദ്ദിഖിന്റെ ഡിഫെൻസ് വക്കീലോട് ലാലേട്ടൻ പറയുന്നത്: ”പിന്നെയെങ്ങനെയാണവർ പെരുമാറേണ്ടത്? അപമാനം ഭയന്ന് എല്ലാമുള്ളിലൊതുക്കി വിധിയെന്ന് കരുതി സ്വയമാശ്വസിച്ച് നിശ്ശബ്ദരായിരിക്കണമെന്നാണോ താങ്കളുദ്ദേശിക്കുന്നത്?

കാലം മാറി സാർ. പുതിയ തലമുറയിലെ പെൺകുട്ടികൾ അങ്ങനെയല്ല. അവർ വ്യക്തമായി വിളിച്ചുപറയും.. ആരാ.. എന്താ.. എങ്ങനെയാന്ന്. അതുൾക്കൊള്ളാൻ പറ്റാത്തത് താങ്കളുടെ പ്രായത്തിന്റെയും സങ്കുചിതമനസ്സിന്റെയും പ്രശ്നമാണ്. ബെറ്റർ യു ട്രൈ റ്റു ചേഞ്ച് മിസ്റ്റർ..” യഥാർത്ഥജീവിതത്തിലും ലാലേട്ടൻ ഇത്തരം നിലപാടുകൾ ഉറക്കെ പ്രഖ്യാപിച്ച് മലയാള സിനിമ പ്രവർത്തകർക്ക് മാതൃകയാവുമെന്ന് പ്രത്യാശിച്ചു പോവുകയാണ്.

ഈയൊരു കാലഘട്ടത്തിൽ ഇങ്ങനെയൊരു ഡയലോഗ് അവതരിപ്പിച്ച ശാന്തിയ്ക്കും ജിത്തുവിനും അഭിനന്ദനങ്ങൾ. എന്നും ധീരതയോടെ അതിജീവിതയോടൊപ്പം നിലകൊണ്ട ഹരീഷ് പേരടിയ്ക്ക് പ്രത്യേകാഭിവാദ്യങ്ങൾ” എന്നാണ് പ്രകാശ് ബാരെ ഫേസ്ബുക്കിൽ കുറിച്ചത്.