ഡയലോഗെല്ലാം പാട്ട് പോലെ പാടി കാണാപ്പാഠം പഠിച്ചു: 'മാമാങ്ക'ത്തിന്റെ വിശേഷങ്ങളുമായി പ്രാചി തെഹ്ലാന്‍

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ “മാമാങ്ക”ത്തിനായാണ് ലോകം മുഴുവനുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ “മൂക്കുത്തി പെണ്ണ്” ഉണ്ണിമായെയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. മാമാങ്കത്തിലെ നായികമാരില്‍ ഒരാളാണ് ഡല്‍ഹിക്കാരിയായ പ്രാചി തെഹ്ലാന്‍. തന്റെ വ്യക്തിത്വത്തിലെ ചില ഘടകങ്ങളാണ് തന്നെ മാമാങ്കത്തിലെ ഉണ്ണിമായായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് പ്രാചി കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ബോളിവുഡ് സിനിമകള്‍ കണ്ട് വളര്‍ന്ന തനിക്ക് മലയാള സിനിമയെക്കുറിച്ച് അധികമൊന്നും അറിയില്ലെന്ന് പ്രാചി പറയുന്നു. “”ഏറ്റവും ചിലവേറിയ ചിത്രത്തില്‍ മമ്മൂക്കയ്ക്കൊപ്പമുള്ള നായികയെ പറ്റി അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകളെല്ലാം വളരെ ഉയരെയായിരുന്നു. നിര്‍മ്മാതാവ് വേണുസാറിന് നന്ദി പറയണം. പുതുമുഖമായ എന്റെ കഴിവില്‍ വിശ്വസിച്ച് അവസരം നല്‍കിയതിന്. ഡാന്‍സും ഫൈറ്റും എല്ലാം ഉണ്ടായിരുന്നു. ഇതെല്ലാം പഠിക്കാന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ കുറച്ചൊക്കെ പഠിച്ചു. ഡയലോഗെല്ലാം പാട്ട് പോലെ പാടി കാണാപ്പാഠം പഠിക്കുകയായിരുന്നു.””

“”മലയാള സിനിമയില്‍ അഭിനയിക്കാനുള്ള അവസരം നോക്കിയിരിക്കുമ്പോഴാണ് മാമാങ്കത്തിലേക്ക് ഓഡിഷന് വിളിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും വരുന്നത് ഇരട്ടി മധുരമാണ്. ഞാന്‍ സ്പോര്‍ട്സ് രംഗത്തില്‍ നിന്ന് പിന്മാറിയതിന് ശേഷം എം.ബി.എ ചെയ്ത് ഒരു കമ്പനിയില്‍ കണ്‍സള്‍ട്ടന്റ് ആയി ജോലി നോക്കുമ്പോഴാണ് ഹിന്ദി സീരിയലില്‍ അഭിനയിക്കാന്‍ പോയത്. രണ്ട് ഹിന്ദി സീരിയലുകളും ഒരു പഞ്ചാബി സിനിമയും ചെയ്തിട്ടാണ് മലയാളത്തിലേക്ക് വരുന്നത്”” എന്ന് പ്രാചി പറഞ്ഞു. കായികതാരമായിരുന്ന പ്രാചി 2010 കോമണ്‍വെല്‍ത്ത് ഗെയിംസ്, 2010-11 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ നെറ്റ്‌ബോള്‍ ടീമിന്റെ കാപ്റ്റനായിരുന്നു.