'ആരാകണമെന്ന് ചോദിച്ചു, ഞാന്‍ പറഞ്ഞു എനിക്ക് മമ്മൂക്കയാകണം'; ദുബായിലെ പ്രമോഷന്‍ വേദിയില്‍ നിറകണ്ണുകളോടെ പ്രാചി തെഹ്‌ലാന്‍- വീഡിയോ

ദുബായില്‍ നടന്ന മാമാങ്കത്തിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ കരച്ചിലടക്കാനാവാതെ പ്രാചി തെഹ്‌ലാന്‍. കരഞ്ഞ കൊണ്ട് വേദിയിലേക്കെത്തിയ പ്രാചി നിറകണ്ണുകളോടെയാണ് സദസിനോട് സംസാരിച്ചത്. “ആരാകണമെന്ന് എന്നോട് ചോദിച്ചു. ഞാന്‍ പറഞ്ഞു; എനിക്ക് മമ്മൂക്കയാകണം. മഹാനായ ഒരു നടനും അപ്പുറം മഹാനായ മനുഷ്യനാണ് അദ്ദേഹം. നന്ദി മമ്മൂക്കാ…” കരയുന്നതിന് പ്രേക്ഷകരോട് ക്ഷമ ചോദിച്ചു പ്രാച്ചി പറഞ്ഞു. നിറഞ്ഞ ആരവങ്ങളോടെയാണ് സദസ് പ്രാചിയെയും താരത്തിന്റെ വാക്കുകളേയും സ്വീകരിച്ചത്.

മമ്മൂട്ടി നന്ദി പറഞ്ഞ് ഒരു കുറിപ്പും പ്രാചി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണെന്നും പത്ത് വര്‍ഷമായി സ്‌പോര്‍ട്‌സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്കം യാത്ര തന്നെ പഠിപ്പിച്ചെന്നും കുറിപ്പില്‍ പ്രാചി പറയുന്നു. “മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരച്ചില്‍ വരുകയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല. പക്ഷേ ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലാണ് നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുണ്ട്. വേദിയില്‍ എത്രമാത്രം പറയാന്‍ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന് നന്ദി.” പ്രാചി കുറിച്ചു.

മലയാളത്തില്‍ ഇതേ വരെ നിര്‍മ്മിച്ചിട്ടുള്ള ഏറ്റവും ചെലവേറിയ സിനിമയാണ് മാമാങ്കം. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എം. ജയചന്ദ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഡിസംബര്‍ 12ന് തിയേറ്ററുകളിലെത്തും.