വൈറസ് നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ ഏറെ പശ്ചാത്തപിച്ചേനേ: പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈറസ് മിസ്സ് ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ താന്‍ പശ്ചാത്തപിച്ചേനേയെന്ന് പറയുകയാണ് പൂര്‍ണ്ണിമ.

“വിവാഹശേഷം ഭാര്യ, അമ്മ അങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് സിനിമാ ഓഫറുകള്‍ വന്നെങ്കിലും നോ പറയുകയായിരുന്നു. എന്നാല്‍ അപ്പോഴും ഒരിക്കല്‍ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ച് ഇടവേള അവസാനിപ്പിക്കും എന്ന് തീരുമാനിച്ചിരുന്നു. വൈറസ് മിസ്‌ചെയ്തിരുന്നെങ്കില്‍ പിന്നീടതില്‍ ഞാന്‍ പശ്ചാത്തപിച്ചേനേ. കേറാത്ത ബസിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. എന്നാല്‍ വൈറസിന്റെ കാര്യത്തില്‍ ശരിക്കും വിഷമിക്കുമായിരുന്നു. ഈ സിനിമ നാളെ പഠനവിഷയംവരെയാകാവുന്ന സിനിമയാണ്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പൂര്‍ണ്ണിമ പറഞ്ഞു.

ചിത്രത്തില്‍ സ്മൃതി എന്ന ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ വേഷത്തിലാണ് പൂര്‍ണ്ണിമ എത്തുന്നത്. നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാല് ഉദ്യോഗസ്ഥരില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണിതെന്ന് പൂര്‍ണ്ണി പറഞ്ഞു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, രേവതി, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ആസിഫ് അലി, പാര്‍വതി, രമ്യ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നുന്നത്.

ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. സുഡാനി ഫ്രം നൈജീരിയയുടെ തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പരാരിയും സുഹാസ് ഷറഫുമാണ് വൈറസിന്റെ തിരക്കഥയെഴുതിയത്. രാജീവ് രവിയാണ് ക്യാമറ. ചിത്രം ജൂണ്‍ ഏഴിന് തിയേറ്ററുകളിലെത്തും.