പാട്ട് കേട്ടപ്പോള്‍ തന്നെ അറിയാമായിരുന്നു ഹിറ്റാകുമെന്ന്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരിച്ച് പൂജ ഹെഗ്‌ഡെ

സല്‍മാന്‍ ഖാന്റെ ‘കിസി കി ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘യെന്റമ്മ’ എന്ന ഗാനം വൈറല്‍ ആയിരുന്നു. സല്‍മാന്‍ ഖാനൊപ്പം വെങ്കിടേഷ്, രാം ചരണ്‍, പൂജ ഹെഗ്‌ഡെ എന്നിവരും ഗാനരംഗത്ത് എത്തിയിരുന്നു. ഗാനത്തിനെതിരെ വിമര്‍ശനങ്ങളും വരുന്നുണ്ട്.

ഇതിന് ഗാനത്തെ കുറിച്ച് പൂജ ഹെഗ്‌ഡെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സല്‍മാന്‍ ഖാന്‍, രാം ചരണ്‍, വെങ്കിടേഷ് ദഗുബതി സാര്‍ എന്നിവര്‍ക്കൊപ്പമുള്ള ‘യെന്റമ്മ’യുടെ ഷൂട്ടിംഗ് നല്ലതായിരുന്നു. ഈ പാട്ട് കേട്ട നിമിഷം തന്നെ അത് ജനങ്ങള്‍ക്കിടയില്‍ ഹിറ്റാകുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

ലുങ്കിയിലുള്ള നൃത്തമാണ് പാട്ടിന്റെ ഹൈലൈറ്റ്. എനിക്ക് തോന്നുന്നത് ഇനി വരുന്ന കല്യാണങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം എല്ലാവരും കളിക്കാന്‍ പോകുന്ന ഒരു ഡാന്‍സ് നമ്പറായിരിക്കും യെന്റമ്മ എന്നാണ് പൂജ പറയുന്നത്. വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുന്ന രീതിയിലാണ് ഗാനം എത്തിയതെന്ന വിമര്‍ശനങ്ങളും വരുന്നുണ്ട്. ഒരു ക്ലാസിക്കല്‍ വസ്ത്രത്തെ വെറുപ്പുളവാക്കുന്ന രീതിയിലാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത് എന്നാണ് മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ ഗാനത്തെ വിമര്‍ശിച്ചത്.

ഗാനത്തില്‍ അമ്പലത്തിനുള്ളില്‍ ഷൂസിട്ട് കയറിയതിനെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ലുങ്കിയും മുണ്ടും തമ്മിലുള്ള വ്യത്യാസം പോലും അവര്‍ നോക്കിയില്ല. സെറ്റാണെങ്കിലും ഒരു അമ്പലമായാണ് കാണിച്ചിരിക്കുന്നത്. അമ്പലത്തില്‍ ഷൂ പാടില്ലെന്ന സാമന്യധാരണ വേണ്ടെ, ഇത് നിരോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് പറയുന്നു എന്നും ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍ പറയുന്നുണ്ട്.