ജീവിക്കാന്‍ മാര്‍ഗമില്ലാത്തത് കൊണ്ട് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങി, ട്രൂപ്പിലെ മാനേജര്‍ എന്നെ കല്യാണം കഴിച്ചു. അന്ന് അതൊരു ബാല്യ വിവാഹമായിരുന്നു; പൊന്നമ്മ ബാബു!

സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട പൊന്നമ്മ ബാബു ബിസിനസ്സില്‍, പത്തു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ സിനിമയില്‍ പൂര്‍ണവിജയം കൈവരിച്ചുവെങ്കിലും ബിസിനസ്സില്‍ വേണ്ടുന്ന വിധം ശോഭിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നാണ് പൊന്നമ്മ ബാബു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത് . മുട്ടുപാവാടയിട്ട് നടക്കുന്ന കാലം. രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡെസ്‌കില്‍ കിടന്നുറങ്ങിയത് വീട്ടില്‍ ജീവിക്കാന്‍ മാര്‍ഗമില്ലാത്തതു കൊണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

ആദ്യ നാടകം കഴിഞ്ഞപ്പോള്‍ ട്രൂപ്പിലെ മാനേജര്‍ ബാബുച്ചേട്ടന്‍ തന്നെ കല്യാണം കഴിച്ച കഥയും അഭിമുഖത്തിലൂടെ പൊന്നമ്മ പറയുന്നുണ്ട്. അന്നതൊരു ബാല്യ വിവാഹമായിരുന്നു. പിന്നീട് 18 വര്‍ഷം നാടകമഭിനയിച്ചില്ല. പിന്നെ ഇളയ മകള്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് വീണ്ടും സജീവമായത്. ബാബുച്ചേട്ടന്‍ അപ്പോഴേക്കും അങ്കമാലി പൂജ എന്ന ട്രൂപ്പ് തുടങ്ങിയെന്നും പൊന്നമ്മ പറഞ്ഞു.

നാടക ട്രൂപ്പ് കൊണ്ട് എന്ത് കിട്ടി എന്ന് തിരക്കുന്നവരോട് ‘ എനിക്ക് പൊന്നമ്മയെ കിട്ടി. ഞങ്ങള്‍ക്ക് മൂന്ന് മക്കളെ കിട്ടി ‘ എന്ന് ബാബു പറയാറുണ്ടെന്നും പൊന്നമ്മ പറയുന്നു. നാടകത്തിന്റെ നല്ല കാലം കഴിഞ്ഞുവെന്ന് പലരും പറഞ്ഞ കാലഘട്ടത്തില്‍ ഞങ്ങള്‍ ട്രൂപ്പ് നിര്‍ത്തുന്നത്. ട്രൂപ്പു കൊണ്ടും കടങ്ങള്‍ മാത്രമേയുണ്ടായിരുന്നുള്ളൂവെന്നും പൊന്നമ്മ പറയുന്നു.