കഥ കേട്ട മമ്മൂട്ടി ചെയ്യാമെന്ന് സമ്മതിച്ചു, അതിനപ്പുറം ഒന്നും സംഭവിച്ചില്ല, ആന്റിക്രൈസ്റ്റിന് സംഭവിച്ചത് തുറന്നുപറഞ്ഞ് പി.എഫ് മാത്യൂസ്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയായിരുന്നു ‘ആന്റിക്രൈസ്റ്റ്’. മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ പിന്നീട് സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും പുറത്തുവന്നില്ല. ഇപ്പോഴിതാ പ്രോജക്ടിനെക്കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്.

മമ്മൂട്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നടന് കഥ ഇഷ്ടമാവുകയും ചെയ്തു. എന്നാല്‍ പിന്നീട് ഒന്നും സംഭവിച്ചില്ല എന്ന് പി എഫ് മാത്യൂസ് പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പി എഫ് മാത്യൂസിന്റെ വാക്കുകള്‍:

ഞാന്‍ ജോലിയില്‍ നിന്നു സന്തോഷത്തോടെ വിരമിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുമായുള്ള ഈ കൂടിക്കാഴ്ച നടന്നു. കര്‍ണാടകത്തിലെ ഒരു കുഗ്രാമത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. തലേന്ന് പാതിരാവില്‍ ഞങ്ങളവിടെ എത്തിച്ചേര്‍ന്നു. പിറ്റേന്ന് രാവിലെ ലൊക്കേഷനില്‍ ചെന്ന് അദ്ദേഹത്തിന്റെ കാരവനിലിരുന്ന് കഥ പറഞ്ഞു. ഹൈറേഞ്ച് പ്രദേശത്തുള്ള ഒരു സ്‌ക്കൂളിന്റെ പരിസരങ്ങളില്‍ ചില കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. പിന്നാലെ ചില ദുര്‍മരണങ്ങളുമുണ്ടാകുന്നുണ്ട്. കപ്പൂച്ചിന്‍ പുരോഹിതനാണ് നായകന്‍. അത്രയ്‌ക്കൊന്നും വെളിപ്പെടുത്താത്ത ചിത്രീകരണവും അന്ത്യവുമുള്ള മിസ്റ്റീരിയസായ കഥാപരിസരം. കഥ കേട്ട അദ്ദേഹം നമുക്കത് ചെയ്യാം എന്നു പറഞ്ഞു. അങ്ങനെയാണ് ആ ഫോട്ടോ ഉണ്ടാകുന്നത്.

അതിനപ്പുറം ഒന്നും സംഭവിച്ചില്ല. ആ വിഷയം സിനിമയായി മാറിയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റു ചില സിനിമകളില്‍ സമാനമായ ചില കഥാ സന്ദര്‍ഭങ്ങള്‍ പ്രത്യക്ഷപ്പെടുകയും കൂടി ചെയ്തതോടെ ആ സിനിമയേക്കുറിച്ചുള്ള ചിന്ത തന്നെ തുടച്ചു നീക്കി. ഇപ്പോള്‍ ശേഷിക്കുന്നത് ഈ ചിത്രമാണ്. അതും ഒരു സാമൂഹ്യ മാധ്യമത്തില്‍ നിന്നു കിട്ടിയത്.