പപ്പയെ അജിത്ത് സാറിന് പരിചയപ്പെടുത്തണമെന്ന് കരുതി പോയതാണ്, എന്നാല്‍ അദ്ദേഹം പ്രതീക്ഷകള്‍ തെറ്റിച്ചു: പേളി മാണി

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ അജിത്ത് എന്ന് അവതാരകയും നടിയുമായ പേളി മാണി. അജിത്തിന്റെ വലിമൈ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചും മറ്റ് വിശേഷങ്ങളെ കുറിച്ചുമാണ് പേളി ഇപ്പോള്‍ പറയുന്നത്.

വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍. പ്രശസ്തിയുടെ എത്ര കൊടുമുടിയില്‍ നിന്നാലും ഒരു മനുഷ്യന്‍ എങ്ങനെയായിരിക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അജിത്ത് സാര്‍.

ചെയ്യുമ്പോള്‍ തെറ്റിയാലും അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. ആദ്യ ദിവസം അദ്ദേഹം വരുമ്പോള്‍ എന്ത് സംസാരിക്കും എന്ന് പോലും അറിയില്ലായിരുന്നു.

എന്നാല്‍ അദ്ദേഹം സെറ്റിലെത്തിയ ഉടന്‍ എല്ലാവരുടേയും അടുത്ത് വന്ന് സംസാരിച്ച് പരിചയപ്പെട്ടു. ഷൂട്ടിംഗ് തീര്‍ന്ന് പോകാനായപ്പോള്‍ തന്റെ പപ്പ വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് താന്‍ കരുതിയിരുന്നു. രണ്ടു മിനിറ്റ് സംസാരമാണ് താന്‍ പ്രതീക്ഷിച്ചത്.

എന്നാല്‍ അദ്ദേഹം പപ്പയെ കൂട്ടി കാരവാനില്‍ പോയി. തങ്ങള്‍ അവിടെ ഇരുന്ന് കുറേ കാര്യങ്ങള്‍ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു. അദ്ദേഹം മറ്റുള്ള മനുഷ്യര്‍ക്ക് നല്‍കുന്ന പ്രാധാന്യം താന്‍ അന്ന് മനസിലാക്കി എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പേളി പറയുന്നത്.