'ആ സിനിമയില്‍ മമ്മൂട്ടിയുടെ കവിള്‍ വലുതാക്കാന്‍ നടത്തിയ പരീക്ഷണം കങ്കണയിലും ചെയ്തു', മേക്കപ്പിട്ടാല്‍ ജയലളിതയാകില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്ന് ചെയ്തത്: പട്ടണം റഷീദ് പറയുന്നു

‘തലൈവി’യുടെ തിയേറ്റര്‍ റിലീസിന് പിന്നാലെ നടി കങ്കണ റണാവത്തിനെ ജയലളിതയാക്കി മാറ്റാന്‍ എടുത്ത പരിശ്രമങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് പട്ടണം റഷീദ്. ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വിമര്‍ശനങ്ങള്‍ വന്നതോടെ പ്രോസ്‌തെറ്റിക് മേക്കപ്പ് മാറ്റി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചതെന്ന് പട്ടണം റഷീദ് പറയുന്നു.

സംവിധായകന്‍ എ.എല്‍ വിജയ് ആണ് അമേരിക്കയിലെത്തി ബാന്‍സ് സംഘത്തെ കണ്ട് ജയലളിതയുടെ മുഖത്തിലേക്ക് കങ്കണയെ മാറ്റിയെടുക്കാനുള്ള പ്രോസ്‌തെറ്റിക് മേക്കപ്പിന് ഓര്‍ഡര്‍ കൊടുത്തത്. ’10 കിലോ മേക്കപ്പിട്ടാല്‍ കങ്കണ ജയലളിതയാകില്ല’ എന്നായിരുന്നു ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനം. പ്രോസ്‌തെറ്റിക് മേക്കപ്പ് രീതി ലോകം മുഴുവന്‍ സ്വീകരിക്കപ്പെട്ടതാണെങ്കിലും ഇന്ത്യയില്‍ അത് വ്യത്യസ്തമാണ്.

കഥാപാത്രത്തെ സ്വീകരിക്കുന്നതിനൊപ്പം അതിനുള്ളിലെ നടനെയും നടിയേയും സ്‌നേഹിക്കുന്നവരാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കണ്ണിമ ചലനങ്ങള്‍ പോലും അവര്‍ക്ക് ഹൃദിസ്ഥമാണ്. അപ്പോള്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കാണെങ്കിലും പ്രോസ്‌തെറ്റിക് മേക്കപ്പിലൂടെ അതു മറച്ചാല്‍ അമിതമായ മേക്കപ്പെന്നു വിമര്‍ശനം വരും. അതായിരുന്നു ഇവിടെയും സംഭവിച്ചത്.

കങ്കണയുടെ കവിളിനു പുറമെയുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് നീക്കി കവിളിനുള്ളില്‍ ക്ലിപ്പ് ചെയ്ത് വീര്‍പ്പിക്കുന്ന രീതിയാണ് പിന്നീട് വിജയിച്ചത്. ഡോ. അംബേദ്കര്‍ എന്ന ചിത്രത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വിക്രം ഗെയ്ക്വാദ് മമ്മൂട്ടിയുടെ കവിള്‍ കുറച്ചുകൂടി വലുതാകാന്‍ ഇങ്ങനെ ഒരു പരീക്ഷണം നടത്തിയിരുന്നു.

Read more

ആ പരീക്ഷണം വിജയകരമായി. അങ്ങനെ കങ്കണ ജയലളിതയിലേക്ക് അനായാസം രൂപപരിണാമം നടത്തി എന്നാണ് പട്ടണം റഷീദ് പറയുന്നത്. മൂന്നു മണിക്കൂര്‍ നീളുന്നതായിരുന്നു നിത്യവും തലൈവിയുടെ മേക്കപ്പ്. കങ്കണ കഠിനാദ്ധ്വാനിയാണെന്നും പട്ടണം റഷീദ് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.