ഹേമ കമ്മിറ്റിയില്‍ പ്രതീക്ഷയില്ല, ഒരാള്‍ നിങ്ങള്‍ എന്തിനാ സിനിമ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്, മറ്റെയാള്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നും: തുറന്നുപറഞ്ഞ് പാര്‍വ്വതി തിരുവോത്ത്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്ത്. കുറ്റവാളികളെ സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇപ്പോള്‍ പ്രതീക്ഷ സര്‍ക്കാരില്‍ മാത്രമാണെന്നും പാര്‍വതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു.

ഹേമ കമ്മിറ്റിയുടെ മുന്നിലിരുന്ന് താനടക്കമുള്ള സ്ത്രീകള്‍ മണിക്കൂറോളം പറഞ്ഞത് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ചാണ്. അന്ന് ‘അയ്യോ അത് കഷ്ടമായി പോയി, ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന് പറഞ്ഞവരാണ് കമ്മിറ്റിയിലെ മൂന്ന് പേരെന്നും പാര്‍വതി വ്യക്തമാക്കി.

പാര്‍വതിയുടെ വാക്കുകള്‍
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഒരു മണിക്കൂര്‍ മുന്നേ ഇറങ്ങിയ തലക്കെട്ട് ഞാന്‍ വായിച്ചിരുന്നു. അതില്‍ ഹേമയുടെ തന്നെ വാക്കുകള്‍ പറയുന്നത് ഈ റിപ്പോര്‍ട്ട് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്, അത് പുറത്ത് വരില്ല. വേണമെങ്കില്‍ ഈ സ്ത്രീകള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാം എന്നാണ്.

ഈ മൂന്നംഗ കമ്മറ്റിയുടെ മുന്നിലിരുന്ന് ഞാനടക്കമുള്ള നിരവധി സ്ത്രീകള്‍ നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ നമുക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അന്ന് ‘അയ്യോ അത് കഷ്ടമായി പോയി, ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന് പറഞ്ഞവരാണ് ഈ മൂന്ന് പേര്‍. അതില്‍ ഒരാള്‍ നടി ശാരദ പറയുന്നത് കോണ്‍ഫിഡന്‍ഷ്യല്‍ ആക്കണം എന്ന് പറഞ്ഞിട്ടില്ല എന്നാണ്. ജസ്റ്റിസ് ഹേമ ഇത് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്, പുറത്ത് പറയാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. നമ്മള്‍ ഇവരോട് എല്ലാ വിശ്വാസവും അര്‍പ്പിച്ച് തുറന്ന് സംസാരിച്ച ശേഷം നമുക്ക് ലഭിക്കുന്നത് ഇത്തരം ഉത്തരങ്ങളാണ്.

Read more

ഹേമ കമ്മിറ്റിയില്‍ നമുക്ക് പ്രതീക്ഷയില്ല. ഒരാള്‍ നിങ്ങള്‍ എന്തിനാ സിനിമ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്, മറ്റെയാള്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നും പറയുന്നു. വായുമലിനീകരണമാണ് എങ്കില്‍ നിങ്ങള്‍ ശ്വസിക്കേണ്ട ചത്തുപോയിക്കൊള്ളൂ എന്ന് പറയുന്ന പോലെയാണ്. ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആ പ്രതീക്ഷ പോയി. ഇപ്പോള്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് സര്‍ക്കാരില്‍ മാത്രമാണ്.