ഉദയനിധിയുടെ വാക്കുകളെ വളച്ചൊടിച്ചു, വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്നു; പിന്തുണയുമായി പാ രഞ്ജിത്ത്

സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെയുള്ള വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ പാ രഞ്ജിത്ത്. ഉദയനിധി സ്റ്റാലിന്റെ വാക്കുകളെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുകയാണെന്ന് പാ രഞ്ജിത്ത് എക്‌സില്‍ കുറിച്ചു.

”ഉദയനിധി സ്റ്റാലിന് എന്റെ ഐക്യദാര്‍ഢ്യം. നൂറ്റാണ്ടുകളായി ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്വമാണ് സനാതന ധര്‍മത്തിന്റെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം. ജാതിയുടെയും ലിംഗത്തിന്റെ പേരിലുള്ള മനുഷ്യത്വരഹിമായ ആചാരങ്ങളുടെ വേരുകള്‍ സനാതന ധര്‍മത്തിലുണ്ട്.”

”ഡോ. അംബേദ്കര്‍, ഇയോതീദാസ് പണ്ഡിതന്‍, തന്തൈ പെരിയാര്‍, മഹാത്മാ ഫൂലെ, സന്ത് രവിദാസ് തുടങ്ങിവരെല്ലാം തങ്ങളുടെ പോരാട്ടങ്ങളില്‍ ഇത് തന്നെയാണ് വാദിക്കുന്നത്. ഉദയനിധിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് വംശഹത്യക്കുള്ള ആഹ്വാനമായി ദുരുപയോഗം ചെയ്യുന്ന ഹീനമായ സമീപനം അംഗീകരിക്കാനാവില്ല.”

”അദ്ദേഹത്തിനെതിരെ വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങളിലും വേട്ടയാടലുകളിലും അപലപിക്കുന്നു. സാമൂഹ്യനീതിയും സമത്വവുമുള്ള ഒരു സമൂഹം സ്ഥാപിക്കാന്‍ സനാധന ധര്‍നം ഉന്മൂലനം ചെയ്യണമെന്ന ഉദയനിധിയുടെ വാക്കുകളെ ഞാന്‍ പിന്തുണയ്ക്കുന്നു” എന്നാണ് പാ രഞ്ജിത്ത് കുറിച്ചത്.

അതേസമയം, ഉദയനിധിയുടെ സനാതന ധര്‍മ്മ പരാമര്‍ശത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 262 പേര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് കത്തയച്ചു. തെലുങ്കാന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ശ്രീധര്‍ റാവു ഉള്‍പ്പെടെ വിരമിച്ച 14 ജഡ്ജിമാരും 130 ബ്യൂറോക്രാറ്റുകളും, 20 അംബാസഡര്‍മാരും, 118 സായുധസേന ഓഫീസര്‍മാരും ഉള്‍പ്പെടെ 262 പേരാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചത്.