'സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ലായിരുന്നു മാഷ്, അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ടായിരുന്നു'

അന്തരിച്ച മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ഔസേപ്പച്ചന്‍. ജീവിതത്തിലായാലും, സംഗീതത്തിലായാലും സ്വന്തം കാഴ്ചപ്പാടുകള്‍ക്കു വേണ്ടി അടിയുറച്ചു നിന്നിരുന്ന കലാകാരനായിരുന്നു അര്‍ജുനന്‍ മാഷെന്നും സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ലായിരുന്നു അദ്ദേഹമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

“ഏറ്റവും എളിമയോടെ ജീവിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. ലളിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം ചെയ്ത നിരവധി ഗംഭീര പാട്ടുകളുണ്ട്. ത്രിമൂര്‍ത്തികളായി ദേവരാജന്‍ മാഷ്, ബാബുക്ക പിന്നെ ദക്ഷിണാമൂര്‍ത്തി സ്വാമികള്‍…ഈ മൂന്നുപേരെക്കുറിച്ചും സിനിമാക്കാര്‍ പറയും. പക്ഷേ, അര്‍ജുനന്‍ മാഷ് ഒട്ടും പുറകിലല്ല. അത്രയും അറിവ് മാഷിനുണ്ട്.”

“സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല മാഷ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്. അതിനുവേണ്ടി അടുയുറച്ചു നില്‍ക്കും. ജീവിതത്തിലായാലും, സംഗീതത്തിലായാലും! ബാക്കി ബന്ധങ്ങളൊക്കെ വേറെ. മാഷുടെ പാട്ടുകള്‍ അന്നും ഇന്നും ഇനിയുള്ള കാലങ്ങളിലും നമ്മെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. അത്രയും കാമ്പുള്ള ഒരുപാടു പാട്ടുകള്‍ മാഷ് ചെയ്തിട്ടുണ്ട്. മാഷിന്റെ വേര്‍പാട് വല്ലാത്തൊരു നഷ്ടം തന്നെയാണ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഔസേപ്പച്ചന്‍ പറഞ്ഞു.