ലെെംഗികചൂഷണം നേരിട്ടത് തുറന്നു പറഞ്ഞു, ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല: ദിവ്യ ഗോപിനാഥ്

നടന്‍ അലന്‍സിയറില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതിന് ശേഷം അവസരങ്ങള്‍ ഇല്ലാതെയായെന്ന് നടി ദിവ്യ ഗോപിനാഥ്. കുറച്ച് സിനിമകളിലേക്ക് അല്ലാതെ ഓഡിഷന് പോലുമുള്ള അവസരങ്ങള്‍ പോലും ഇല്ലാതായെന്ന് ദിവ്യ സൗത്ത് റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിദ്യാഭ്യാസമുള്ളതിനാല്‍ ഇപ്പോള്‍ ജോലി ചെയ്താണ് മുന്നോട്ട് പോവുന്നത്. സിനിമ ചെയ്തുകൊണ്ടും സിനിമയില്‍ തന്നെ പ്രവര്‍ത്തിച്ചു കൊണ്ടും തുടരണമെന്ന് അതിയായ ആഗ്രഹമുണ്ട്. അതിനു വേണ്ടി അഭിനയ പഠനം നടത്തിയ ആളാണ് താന്‍.

അതിനാണ് ഫൈറ്റ് ചെയ്യുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് മാറ്റം വരുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കമ്മിറ്റി അംഗം ശാരദയുടെ വാക്കുകള്‍ വല്ലാതെ വേദനിപ്പിച്ചതായും ദിവ്യ പറഞ്ഞു.

2018ല്‍ ആണ് അലന്‍സിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി ദിവ്യ വെളിപ്പെടുത്തിയത്. തന്റെ നാലാമത്തെ ചിത്രത്തിലാണ് അലന്‍സിയറുമായി ഒന്നിക്കേണ്ടി വന്നത്. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടത് എന്ന് ദിവ്യ നേരത്തെ പേരു പറയാതെ പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റില്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പേരു വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വ്യാപകമായ രീതിയില്‍ ആക്ഷേപിക്കപ്പെട്ടതോടെയാണ് ആ നടി താനാണെന്ന് വെളിപ്പെടുത്തലുമായി ദിവ്യ ഗോപിനാഥ് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.