എന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്, ഭീഷ്മയിലും ലൂസിഫറിലുമെല്ലാം എം.ഡി.എം.എ കാണിക്കുന്നുണ്ടല്ലോ: ഒമര്‍ ലുലു

‘നല്ല സമയം’ സിനിമയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ഭീഷ്മപര്‍വ്വം, ലൂസിഫര്‍ എന്നിങ്ങനെ ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഇതിന് മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്, തന്റെ സിനിമയ്‌ക്കെതിരെ നടക്കുന്നത് ഗൂഢ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് എന്നാണ് സംവിധായകന്‍ പറയുന്നത്.

ഇതുവരെ എക്‌സൈസില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ല. വാര്‍ത്ത സത്യമാണോ എന്നും അറിയില്ല. എംഡിഎംഎയെ പ്രോത്സാഹിപ്പിക്കാന്‍ ചെയ്ത സിനിമയല്ല ഇത്. സമൂഹത്തില്‍ നടക്കുന്ന കാഴ്ചയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പിറങ്ങിയ പല സിനിമകളിലും ഇത്തരം രംഗങ്ങള്‍ ഉണ്ടായിരുന്നു.

ഈ അടുത്തിറങ്ങിയ ഭീഷ്മപര്‍വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസ് വന്നില്ലല്ലോ? തന്നെ മനപൂര്‍വം ടാര്‍ഗറ്റ് ചെയ്യുന്ന പോലെ തോന്നുന്നു. ഇവിടെ കോടതിയുണ്ടല്ലോ, കോടതിയില്‍ വിശ്വാസമുണ്ട്. സിനിമ സ്റ്റേ ചെയ്യണം എന്നു പറഞ്ഞും പരാതി ഉണ്ടെന്ന് കേള്‍ക്കുന്നുണ്ട്.

തന്റെ സിനിമയ്‌ക്കെതിരെ മാത്രം എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നൊരു സിനിമ വന്നു അതിനെതിരെ കേസ് വന്നോ? ഹണി ബീ എന്ന സിനിമ വന്നു. പിന്നെ എന്തിനാണ് എന്നെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നത് എന്നാണ് ഒമര്‍ ലുലു പ്രതികരിക്കുന്നത്.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലര്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു നല്ല സമയത്തിന്റെ റിലീസ്.

ഒമര്‍ ലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഏറെ ശ്രദ്ധ നേടുന്നുണ്ട്. ”നല്ല സമയം യൂത്ത് എറ്റെടുത്തു സന്തോഷം. എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളെ” എന്നായിരുന്നു ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.