ആ പ്രശ്‌നത്തിന് ശേഷം ഞാന്‍ അങ്ങനെ പരിപാടികള്‍ക്ക് പോകാറില്ല.. കൂടെ നിന്ന ജനങ്ങള്‍ക്ക് നന്ദി: നിവിന്‍ പോളി

അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം താന്‍ പൊതുപരിപാടികളില്‍ അധികം പങ്കെടുക്കാറില്ലെന്ന് നടന്‍ നിവിന്‍ പോളി. നിലമ്പൂരിലെ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗോകുലം നൈറ്റിലാണ് നിവിന്‍ പോളി സംസാരിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ജനങ്ങളോട് നന്ദി പറയാന്‍ ഒരു വേദി കിട്ടിയിരുന്നില്ലെന്നും ഈ വേദി അതിന് ഉപയോഗിക്കുന്നുവെന്നും നിവിന്‍ പറഞ്ഞു.

”അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. ആ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാനങ്ങനെ പുറത്തെ പരിപാടികള്‍ക്കൊന്നും പോകാറുണ്ടായിരുന്നില്ല. ഗോപാലന്‍ ചേട്ടന്‍ എനിക്കൊരു മെന്ററിനെപ്പോലെയും ജ്യേഷ്ഠനെ പോലെയുമാണ്. അതുകൊണ്ടാണ് വിളിച്ചപ്പോള്‍ ഓടിവന്നതാണ്. എനിക്കൊരു പ്രശ്‌നം വന്നപ്പോള്‍ കൂടെ നിന്നത് ജനങ്ങളാണ്.”

”നിങ്ങള്‍ക്കൊരു നന്ദി പറയാന്‍ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വര്‍ഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നില്‍ വരും. ആ പ്രോത്സാഹനവും സ്‌നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് നിവിന്‍ പറയുന്നത്. അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നിവിന്റെ പേരിലും ലൈംഗികാതിക്രമ കേസ് എത്തിയിരുന്നു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിയും മറ്റ് ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ യുവതി പറഞ്ഞ ഡേറ്റില്‍ നിവിന്‍ ഷൂട്ടിംഗിലാണെന്ന് കണ്ടെത്തുകയും നടന് ക്ലീന്‍ ചിറ്റ് ലഭിക്കുകയുമായിരുന്നു.

Read more