കോടികളുടെ ബാദ്ധ്യത എന്റെ തലയില്‍ ഇടാന്‍ ശ്രമിച്ചു, പടം ഇറങ്ങില്ലെന്ന് നൂറ് ശതമാനം ഉറപ്പ് ഉണ്ടായിരുന്നു; നിര്‍മ്മാതാവിന് എതിരെ നിവിന്‍

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് നിവിന്‍ പോളി-രാജീവ് രവി ചിത്രം ‘തുറമുഖം’ റിലീസ് ചെയ്യുന്നത്. നേരത്തെ മൂന്നിലധികം തവണ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് ഇത്രയും നീളാന്‍ കാരണം നിര്‍മ്മാതാവിന്റെ പ്രശ്നമാണെന്ന് പറയുകയാണ് നിവിന്‍ പോളി.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ പ്രതികരണം. കോടികളുടെ ബാദ്ധ്യത തന്റെ തലയിലിടാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് നടന്‍ വ്യക്തമാക്കിയത്. ”ഇത്രയുമധികം പ്രശ്നങ്ങളിലേക്ക് പോകേണ്ട സിനിമയല്ല തുറമുഖം.”

”മലയാള സിനിമക്ക് താങ്ങാന്‍ പറ്റുന്ന ബജറ്റില്‍ ചെയ്ത ഒരു സിനിമയാണിത്. സാമ്പത്തിക പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ല. ആരാണോ വലിച്ചിഴച്ചത് അവരാണ് ഉത്തരം പറയേണ്ടത്. തുറമുഖം നിര്‍മ്മാതാക്കള്‍ ഈ പടത്തില്‍ സഹകരിച്ച ആളുകളോട് ചെയ്തത് നീതി പൂര്‍വമായ കാര്യം അല്ല.”

”പടം ഇറങ്ങില്ല എന്ന് 100 ശതമാനം ഉറപ്പ് ഉണ്ടായിട്ടും അഭിനയിച്ചവരോട് പ്രൊമോഷന് വേണ്ടി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. സിനിമയുടെ മുഴുവന്‍ സാമ്പത്തിക ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുകയാണെങ്കില്‍ റിലീസ് ചെയ്യാമെന്ന് നിര്‍മാതാവ് പറഞ്ഞു.”

”കോടികളുടെ ബാധ്യത ആ സമയത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റില്ലായിരുന്നു അതിനാലാണ് അന്ന് സിനിമ റിലീസാകാതിരുന്നത്. ചിത്രത്തിന്റെ സാമ്പത്തിക ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ നിലവിലെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്” എന്നാണ് നിവിന്‍ പോളി പറയുന്നത്.