ചിലര്‍ പറയും ഇതൊക്കെ നേരിടാന്‍ തൊലിക്കട്ടി വേണമെന്ന്, ശരിക്കും അതല്ല കാര്യം: നിത്യ മേനോന്‍

തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് നിത്യ മേനോന്‍ രംഗത്തെത്തിയിരുന്നു. ഒരു തമിഴ് താരം ഷൂട്ടിംഗ് സെറ്റില്‍ തന്നെ ശല്യപ്പെടുത്തിയെന്ന് നിത്യ മേനോന്‍ പറഞ്ഞുവെന്ന വാര്‍ത്തകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് വ്യക്തമാക്കി നിത്യ രംഗത്തെത്തിയിരുന്നു.

അങ്ങനൊരു അഭിമുഖം താന്‍ നല്‍കിയിട്ടില്ല എന്നാണ് നിത്യ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. ഇപ്പോള്‍ ഈ സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് നിത്യ. ഇത്തരം വാര്‍ത്തകളില്‍ കേള്‍ക്കുമ്പോള്‍ തൊലിക്കട്ടി വേണം എന്നാണ് ചിലര്‍ പറയാറ് എന്നാല്‍ ഇത് തൊലിക്കട്ടിയുടെ കാര്യമല്ല എന്നാണ് നിത്യ പറയുന്നത്.

”ആരോ എന്നെ ഉപദ്രവിച്ചുവെന്ന് അര്‍ക്കെങ്കിലും എങ്ങനെ പറയാന്‍ സാധിക്കും? ഈ കാര്യം പുറത്ത് പറയണം എന്ന് തോന്നി. ആ ഉത്തരവാദിത്തം എനിക്കുണ്ട്. ആളുകള്‍ നിങ്ങളെ മോശമായി ചിത്രീകരിക്കുമ്പോള്‍ നിങ്ങള്‍ അവരുടെ നേരെ വിരല്‍ ചൂണ്ടണം.”

”ഇത്തരം കാര്യം ചെയ്യുന്നതിന്റെ ആഘാതവും അനന്തരഫലങ്ങളും അവര്‍ അഭിമുഖീകരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ നിങ്ങളെ ബാധിക്കരുത്. നമ്മള്‍ വലിയ സ്പിരിച്വല്‍ വ്യക്തിയല്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നമ്മളെ അസ്വസ്തരാക്കും. എന്നാല്‍ ഈ കാര്യങ്ങളില്‍ തൂങ്ങി എന്നും അസ്വസ്തരായി ഇരിക്കാനും സാധിക്കില്ല.”

”എന്റെ ആരോഗ്യം മുഖ്യമാണല്ലോ. ആരെങ്കിലും ബോധമില്ലാതെ ചെയ്യുന്ന കാര്യത്തിന് ഞാന്‍ എന്തിന് അസ്വസ്ഥയാകണം. ഞാനും മുതിര്‍ന്ന് പക്വതയുള്ള ഒരു വ്യക്തിയാണല്ലോ. ചിലര്‍ പറയും ഇതൊക്കെ നേരിടാന്‍ തൊലിക്കട്ടി വേണമെന്ന്, ശരിക്കും അതല്ല കാര്യം.”

”അത്തരം കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ സ്വയം വേര്‍പെട്ട് നില്‍ക്കാം എന്നതിനെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയാണ് വേണ്ടത്. എന്നെ കുറിച്ച് നിരവധി കിംവദന്തികള്‍ വന്നിട്ടുണ്ട്, ആളുകള്‍ അതെല്ലാം വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്. ഓരോന്നും ശരിക്കും സംഭവിച്ചത് പോലെയാണ് എഴുതിയിരുന്നത്” എന്നാണ് നിത്യ മേനോന്‍ പറയുന്നത്.