എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന രണ്ട് ചിത്രങ്ങൾ; കാതലിനെയും വാലിബനെയും പ്രശംസിച്ച് നിമിഷ സജയൻ

മലയാളത്തിലെ മികച്ച നായികയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറുകയും ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കുകയും ചെയ്ത നടിയാണ് നിമിഷ സജയൻ.

മലയാളത്തിന് പുറമെ അന്യ ഭാഷകളിലും നിമിഷ സജയൻ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കാർത്തിക് സുബ്ബരാജിന്റെ ജിഗർതണ്ഡ ഡബിൾ എക്സ്, എസ്. യു അരുൺകുമാറിന്റെ ചിത്ത തുടങ്ങീ ചിത്രങ്ങളിലും ഇപ്പോൾ പുറത്തിറങ്ങിയ എമ്മി ജേതാവ് റിച്ചി മേത്ത സംവിധാനം ചെയ്ത ‘പോച്ചർ’ എന്ന വെബ് സീരീസിലും ഗംഭീര പ്രകടനമാണ് നിമിഷ സജയൻ നടത്തിയിരിക്കുന്നത്.

ഇപ്പോഴിതാ മലയാള സിനിമകളായ കാതൽ, മലൈക്കോട്ടൈ വാലിബൻ എന്നീ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നിമിഷ സജയൻ. കാതൽ എന്ന ചിത്രം തന്നെ വല്ലാതെ സ്പർശിച്ചെന്നും, മമ്മൂട്ടി കരയുമ്പോൾ താനും കൂടെ കരഞ്ഞെന്നാണ് നിമിഷ സജയൻ പറയുന്നത്. കൂടാതെ മലൈക്കോട്ടൈ വാലിബൻ കണ്ടതിന് ശേഷം താൻ മറ്റൊരു ലോകത്തായി പോയെന്നും, ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫർ മധു നീലകണ്ഠനെ വിളിച്ചുവെന്നും നിമിഷ സജയൻ പറയുന്നു.

“കാതൽ എന്ന സിനിമ എന്നെ വല്ലാതെ ടച്ച് ചെയ്‌തു. അതിൽ മമ്മൂക്ക, എന്റെ ദൈവമേ എന്ന് വിളിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. അതിന്റെ സംവിധായകൻ ഏതോ അഭിമുഖത്തിൽ പറഞ്ഞിരുന്നു, മമ്മൂക്ക അങ്ങനെ പറയുമെന്ന കാര്യം അവർക്കറിയില്ലായിരുന്നുവെന്ന്. അത് മമ്മൂക്ക ഇംപ്രൊവൈസ് ചെയ്‌തതാണെന്ന് പറഞ്ഞു. ഈയടുത്ത് കണ്ടതിൽ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് കാതൽ.

അതുപോലെ മലൈക്കോട്ടൈ വാലിബൻ, ഞാൻ ശരിക്ക് എൻജോയ് ചെയ്ത് കണ്ട സിനിമയാണ് അത്. ആ പടം കണ്ടപ്പോൾ ഞാൻ വേറെ ട്രിപ്പിൽ പോയി. ലാവണി ബീറ്റ്സും, ലാവണി കോസ്റ്റിയൂമും യൂസ് ചെയ്‌തുകൊണ്ട് ഒരു മലയാളം സോങ് അതിൽ ചെയ്‌തിട്ടുണ്ട്. ആദ്യമായാണ് അങ്ങനെയൊരു സോങ് കാണുന്നത്.

അതിലെ വേറൊരു പാട്ട് കണ്ടപ്പോൾ ഷോലെയിലെ മെഹബൂബ എന്ന പാട്ട് ഓർമ വന്നു. അതുപോലെ അതിലെ ഫ്രെയിമുകൾ കണ്ടിട്ട് ഞാൻ മധുചേട്ടനെ വിളിച്ച് എനിക്ക് ഇതൊക്കെ കട്ട് ചെയ്‌ത്‌ ഫ്രെയിം ചെയ്ത് വീട്ടിൽ വെക്കാൻ തോന്നുന്നുണ്ടെന്ന്. അത്രയ്ക്ക് മനോഹരമായി ക്യാപ്‌ചർ ചെയ്തിട്ടുണ്ട്.” ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് നിമിഷ സജയൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.