'പ്രസ് മീറ്റിന് എത്തിയത് തിരക്കേറിയ റോഡിലൂടെ ബുള്ളറ്റ് ഓടിച്ച്, എന്നാല്‍ പലരും തെറ്റിദ്ധരിച്ചു'; തുറന്നു പറഞ്ഞ് നിക്കി ഗല്‍റാണി

1983 സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നിക്കി ഗല്‍റാണി. വാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ഒരു സിനിമയുടെ പ്രസ് മീറ്റിന് ബുള്ളറ്റ് ഓടിച്ച് പോയതും തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ചും നിക്കി കൗമുദി ഫ്‌ളാഷിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യാഗവരയിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന് ഇരുപതു കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ചു. തിരക്കേറിയ റോഡിലൂടെ ബുള്ളറ്റ് ഓടിച്ചാണ് പ്രസ്മീറ്റിന് എത്തിയത്. സിനിമയുടെ പ്രമോഷനു വേണ്ടി താന്‍ ബുള്ളറ്റ് ഓടിക്കാന്‍ പഠിച്ചുവെന്ന് അധികം പേരും തെറ്റിദ്ധരിച്ചു. ഇരുചക്ര വാഹനത്തില്‍ ബുള്ളറ്റ് ആണ് ഏറെ പ്രിയം. എന്നാല്‍ തന്റെ ഗാരേജില്‍ ഇരുചക്ര വാഹനമില്ല.

ഓഡി എ 6 ആണ് വാഹനം. ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയത്. ഡ്രൈവിംഗ് അറിയുന്നതിനാല്‍ ലോക്ഡൗണില്‍ അത്യാവശ്യമായി പുറത്തു പോവേണ്ട സാഹചര്യത്തില്‍ ഡ്രൈവറെ തേടേണ്ടി വന്നില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമായിരിക്കും. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം യാത്ര ചെയ്ത ആഘോഷിക്കാന്‍ കഴിഞ്ഞില്ല.

നീണ്ടു നിവര്‍ന്നു കിടക്കുന്ന റോഡില്‍ ഡ്രൈവ് ചെയ്യാനാണ് ഇഷ്ടം. അമിതമായ വാഹനം ഭ്രമമില്ല. എന്നാല്‍ ഡ്രൈവിംഗ് ഭ്രമം കൂടുതലാണ്. ചെന്നൈയില്‍ നിന്ന് കുറച്ചു ദിവസം മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം പോണ്ടിച്ചേരിയില്‍ പോയി. വളയം താന്‍ തന്നെ തിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അതാണ് തനിക്ക് സുഖം തരുന്നത് എന്നും നിക്കി ഗല്‍റാണി പറഞ്ഞു.