'പ്രമദവനം പോലുള്ള പാട്ടുകളല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ്‌'; അല്‍ഫോന്‍സ് പുത്രന്റെ 'പാട്ടിലെ' പാട്ടിനെ കുറിച്ച് നീരജ്

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന “പാട്ട്” സിനിമയിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവച്ച് നടന്‍ നീരജ് മാധവ്. “പണി പാളി”, “ഫ്‌ളൈ” എന്നിങ്ങനെ റാപ്പ് ഗാനങ്ങള്‍ ഒരുക്കിയ നീരജ് സ്വന്തം ഗാനമല്ലാതെ ആദ്യമായി മറ്റൊരു സിനിമയ്ക്ക് വേണ്ടി പാടിയതിനെ കുറിച്ചുള്ള അനുഭവങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

സ്വന്തം പാട്ടുകള്‍ അല്ലാതെ മറ്റൊന്നും ഇതുവരെ താന്‍ പാടിയിട്ടില്ല. മറ്റൊരു സിനിമയ്ക്ക് വേണ്ടി പാടുമെന്ന് കരുതിയിരുന്നില്ല. അപ്പോഴാണ് അല്‍ഫോന്‍സ് ചേട്ടന്‍ വിളിച്ച് സിനിമയില്‍ പാടുന്ന കാര്യം പറഞ്ഞത്. തന്റെ വോയിസ് മോഡുലേഷന്‍ ആ പാട്ടിന് ചേരുമെന്നാണ് ചേട്ടന്‍ പറഞ്ഞത് എന്നാണ് നീരജ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

പാട്ടിനായി അല്‍ഫോന്‍സ് സംഗീതം പഠിച്ചിരുന്നു. സംവിധായകന്‍ തന്നെ സംഗീതം നല്‍കിയ പാട്ടുകളായതിനാല്‍ റെക്കോര്‍ഡിംഗ് എളുപ്പമായിരുന്നു. പാട്ടിലൂടെ അല്‍ഫോന്‍സിനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചുവെന്നും നീരജ് പറയുന്നു. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പാട്ടുകളാണ് ചിത്രത്തിലേതെന്നും പ്രമദവനം പോലുള്ള പാട്ടുകളല്ല എന്നുമാണ് അല്‍ഫോന്‍സ് റെക്കോര്‍ഡിംഗിന് മുമ്പ് പറഞ്ഞത് എന്നും നീരജ് പറയുന്നു.

ഫഹദ് ഫാസിലും നയന്‍താരയുമാണ് പാട്ടില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഫഹദും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാട്ട്. യുജിഎം എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.