അപകീർത്തികരമായ പദങ്ങൾ പ്രയോഗിക്കുകയും ശാരീരിക ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തു; ലണ്ടനിലെ സംഗീത നിശയിൽ നിന്നും പിന്മാറി നീരജ് മാധവ്

സംഘാടകരിൽ നിന്നുള്ള മോശം അനുഭവത്തെ തുടർന്ന് സംഗീത പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ച് നടനും റാപ്പറുമായ നീരജ് മാധവ്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാക്ക് ജാക്ക് ഇവന്റ്‌സിനെതിരെയാണ് നീരജ് മാധവ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

തന്നെയും തന്റെ സംഘത്തിലുള്ളവരെയും അധിക്ഷേപിക്കുകയും ശാരീരിക ആക്രമണത്തിന് അടക്കം സംഘാടകർ മുതിർന്നുവെന്നും പരിപാടിയുമായി സഹകരിക്കാനും തടസങ്ങൾ മറികടക്കാനും തങ്ങൾ പരമാവധി ശ്രമിച്ചിട്ടും അധിക്ഷേപം തുടരുകയായിരുന്നെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നീരജ് മാധവ് പറയുന്നു.

“ലണ്ടൻ ആസ്ഥാനമായുള്ള ബ്ലാക്ക്‌ജാക്ക് പ്രൈവറ്റ് ലിമിറ്റഡുമായി ചേ‍ർന്ന് നടത്താനിരുന്നു ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ഹൃദയഭേദകമായ സംഭവങ്ങൾ നിങ്ങളോട് പങ്കുവെയ്ക്കുന്നു. ഇവൻ്റ് ഓർഗനൈസർമാരുമായുള്ള ആശയവിനിമയത്തിലുടനീളം ഞങ്ങൾ നിരവധി വെല്ലുവിളികളും നിരാശയുമാണ് നേരിട്ടത്.

ഇവന്റ് മാനേജ്മെന്റുമായി സഹകരിക്കാനും തടസ്സങ്ങൾ തരണം ചെയ്യാനും ഞങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും ഞങ്ങളോട് അനാദരവോടെ പെരുമാറുകയും വാക്കാലുള്ള അധിക്ഷേപം നടത്തുകയും അപകീർത്തികരമായ ഭാഷ ഞങ്ങളുടെ മേൽ ഉപയോഗിക്കുകയുമാണ് ചെയ്തത്.

ഡബ്ലിനിൽ നടന്ന ഇവൻ്റിന് ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും ഞങ്ങളുടെ മാനേജരും ഉൾപ്പെടെയുള്ള ഞങ്ങളുടെ ടീമിന് നേരെ അപകീർത്തികരമായ പദങ്ങൾ പ്രയോഗിക്കുകയും ശാരീരിക ആക്രമണത്തിന് പോലും ശ്രമിക്കുകയും ചെയ്തു. ചുറ്റും കൂടിയിരുന്ന ആളുകൾ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്കു പരുക്ക് പറ്റിയേനെ.

ഈ പെരുമാറ്റത്തെ തുടർന്ന്, തുടർന്നുള്ള പരിപാടികളിൽ നിന്ന് പിന്മാറാനുള്ള തീരുമാനം ഞങ്ങൾ എടുത്തിരിക്കുകയാണ്. അത്തരം ദുഷ്‌പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പ്രൊഫഷണൽ നിലവാരം ഉയർത്തിപ്പിടിക്കുന്നതിലും നല്ല തൊഴിൽ അന്തരീക്ഷം നിലനിർത്തുന്നതിലും ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു, അത് നിർഭാഗ്യവശാൽ പരിപാടിയുടെ സംഘാടകർ നൽകിയില്ല.

‌പക്വതയോടെയും പ്രൊഫഷണലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം, പ്രശ്നം കൂടുതൽ വഷളാക്കാൻ സംഘാടകർ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പര്യടനത്തിൽ നിന്ന് ഞങ്ങളെ പിരിച്ചുവിടൽ പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, തെറ്റ് കൂടിയാണ്. സാഹചര്യം സ്വകാര്യമായി കൈകാര്യം ചെയ്യാനുള്ള അറിയിപ്പോ അവസരമോ ഞങ്ങൾക്ക് അവർ നൽകിയിട്ടില്ല.

കൂടാതെ, ഞങ്ങളുടെ കലാകാരൻ ലണ്ടനിൽ കുടുങ്ങിയതിനാൽ ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുതരാനും സംഘാടകർ തയാറായില്ല എന്നറിഞ്ഞപ്പോൾ ഞെട്ടലാണുണ്ടായത്. ഇത് അം​ഗീകരിക്കാൻ കഴിയില്ല. അത്തരം പെരുമാറ്റത്തിനും മോശമായ പ്രവണതയ്ക്കും എതിരെ ശബ്ദിക്കുകയാണ് ഞങ്ങൾ.

സംഘാടക‍ര്‍ അവരുടെ പ്രവർത്തനങ്ങളിൽ ബഹുമാനം പുല‍‌‍ർത്താനും പ്രൊഫഷണലിസം, ഉത്തരവാദിത്തം സംസ്കാരം എന്നിവ വളർത്തിയെടുക്കാനും ശ്രമിക്കാണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ അനുഭവം ഇവിടെ പങ്കുവയ്ക്കുന്നത്‌. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങൾക്ക് ഒപ്പം നിന്ന ഞങ്ങളുടെ ആരാധകർക്കും ഫോളോവേഴ്സിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകർക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” എന്നാണ് നീരജ് മാധവ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.