മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി പെറുക്കി തിന്നും, ഭിക്ഷ യാചിക്കും; ദുരിതപൂര്‍ണമായ ആ കാലത്തെ കുറിച്ച് നസീര്‍ സംക്രാന്തി

മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതനായ നടനാണ് നസീര്‍ സംക്രാന്തി. പ്രശസ്തിയിലെത്തി നില്‍ക്കുമ്പോഴും കടന്നുവന്ന വഴികള്‍ അദ്ദേഹം മറന്നിട്ടില്ല. ഇപ്പോഴിതാ ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഒരു കോടിയില്‍ പങ്കെടുത്ത് തന്റെ ബാല്യകാലത്തെ ദുരിത ജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

‘പഠിക്കാന്‍ വിടുന്നതില്‍ പ്രശ്‌നങ്ങളുള്ളതുകൊണ്ട് എന്നെ തിരൂരങ്ങാടിയിലുള്ള യത്തീംഖാനയില്‍ കൊണ്ടുവിട്ടിരുന്നു.’ ചായസല്‍ക്കാരം എന്നൊരു പരിപാടി പതിവായി അവിടെ നടക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ കഴിച്ച് മിച്ചം വെച്ച ഭക്ഷണം ഒരു സ്ഥലത്ത് കൊണ്ട് വന്ന് ഉപേക്ഷിക്കും. അത് ഞങ്ങള്‍ പെറുക്കിയെടുത്ത് രണ്ട് മൂന്ന് ദിവസത്തെ കാര്യങ്ങള്‍ ഓടിക്കും.’

കുട്ടിക്കാലത്ത് ഭിക്ഷയെടുക്കേണ്ട സാഹചര്യവും വന്നിട്ടുണ്ട്. അന്ന് അത് ഭിക്ഷയാണെന്ന് അറിയില്ലായിരുന്നു. കപ്പയ്ക്ക് പോവുക എന്നാണ് അതിന് നാട്ടില്‍ പറഞ്ഞിരുന്നത്. വൈകിട്ട് എല്ലാം കൂടി കണക്ക് കൂട്ടി വരുമ്പോള്‍ അന്നത്തെ ഒന്നര രൂപയൊക്കെ ഉണ്ടാകും’ നസീര്‍ സംക്രാന്തി പറഞ്ഞു.

‘ഞങ്ങള്‍ 5 മക്കളായിരുന്നു. ഞാന്‍ രണ്ടാമത്തെ കുട്ടിയാണ്. എനിക്ക് 7 വയസുള്ളപ്പോഴാണ് വാപ്പ മരിക്കുന്നത്. ആറാം ക്ലാസില്‍ പഠനം അവസാനിച്ചു. മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.