ബലാത്സംഗിയെന്ന് വിളിച്ചു സഹോദരന് എതിരെ നവാസുദ്ദീന്‍ സിദ്ദിഖിയുടെ നൂറ് കോടി മാനനഷ്ട കേസ്, പരസ്പരം ചെളി വാരിയെറിയാതെയെന്ന് കോടതി

സഹോദരനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. സഹോദരന്‍ ഷംസുദ്ദീന്‍ സിദ്ദിഖി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ പരാതി. പരസ്പരം ചെളിവാരിയെറിയരുതെന്ന് ഇരുവര്‍ക്കും ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ആര്‍.ഐ ചഗ്ലയാണ് നിര്‍ദേശം നല്‍കിയത്.

സൗഹാര്‍ദ്ദപരമായ ഒത്തുതീര്‍പ്പിന് ശ്രമിക്കാന്‍ മെയ് 3ന് സഹോദരന്മാരോട് അവരുടെ അഭിഭാഷകര്‍ക്കൊപ്പം ജഡ്ജിയുടെ ചേംബറില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. മുന്‍ ഭാര്യ സൈനബിന്റെ പേരും നവാസുദ്ദീന്‍ സിദ്ദിഖി പരാതിയില്‍ പറയുന്നുണ്ട്.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നവാസുദ്ദീന്‍ സിദ്ദിഖിയും മുന്‍ ഭാര്യയും തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നത്. സമാനമായ ചര്‍ച്ച നവാസുദ്ദീനും ഷംസുദ്ദീനുമിടയില്‍ നടക്കും. നവാസുദ്ദീന്‍ സിദ്ദിഖി ‘ബലാത്സംഗം ചെയ്യുന്നയാളും പീഡകനും’ ആണെന്ന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഷംസുദ്ദീന്‍ സിദ്ദിഖി നീക്കം ചെയ്താല്‍ മാത്രമേ ചര്‍ച്ച ആരംഭിക്കൂ എന്ന് അഭിഭാഷകന്‍ പറഞ്ഞു.

രണ്ട് മക്കള്‍ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നവാസുദ്ദീന്‍ സിദ്ദിഖി മുന്‍ ഭാര്യ സൈനബിനെതിരെ കോടതിയെ സമീപിച്ചത്. മക്കളെ തന്നെ അറിയിക്കാതെയാണ് ദുബൈയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും ഇരുവരുടെയും പഠനം തടസ്സപ്പെട്ടെന്നും നവുാസുദ്ദീന്‍ ആരോപിച്ചു.