ഒടുവില്‍ ഞാന്‍ കരഞ്ഞു പോയി, ആദ്യം കണ്ടപ്പോള്‍ തന്നെ കെ.പി.എ.സി ലളിത റാഗ് ചെയ്തു കരയിപ്പിച്ചു..: നവ്യ നായര്‍

തന്നെ ആദ്യം കണ്ടപ്പോഴെ കെപിഎസി ലളിത തന്നെ റാഗ് ചെയ്തിരുന്നതായി നവ്യ നായര്‍. 2003ല്‍ പുറത്തിറങ്ങിയ അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലാണ് നവ്യ കെപിഎസി ലളിതയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത്. അന്ന് തന്നെ കളിയാക്കിയതായാണ് നവ്യ പറയുന്നത്.

അമ്മക്കിളിക്കൂട് സെറ്റില്‍ വെച്ചാണ് കെപിഎസി ലളിതാന്റിയെ ആദ്യമായി കാണുന്നത്. വെള്ളിത്തിരയും നന്ദനവും ചെയ്ത ശേഷമാണ് അമ്മക്കിളിക്കൂട് ചെയ്യുന്നത്. അപ്പോള്‍ പൊന്നമ്മാന്റിയും സുകുമാരിയമ്മയുമായി താന്‍ നല്ല കമ്പനിയിലാണ്.

പൊന്നമ്മാന്റിയെ പൊന്നൂസേയെന്നും സുകുമാരിയമ്മയെ സുകു എന്നുമാണ് താന്‍ വിളിക്കുന്നത്. സെറ്റില്‍ ഇവരെ കണ്ടപ്പോഴേ ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയായിരുന്നു. അപ്പോള്‍ അവിടെ അരികിലായി ലളിതാന്റിയും ഇരിപ്പുണ്ട്. ആദ്യമായി കാണുകയാണ്.

തന്നെ ആദ്യ കാഴ്ചയില്‍ തന്നെ കരയിച്ചിട്ടുണ്ട്. കണ്ടപ്പോഴേ തന്നോട് ‘ഇന്ന് കുളിച്ചില്ലേ’ എന്ന് ചോദിച്ചു. പക്ഷേ താന്‍ കുളിച്ചിരുന്നു. ‘ഇല്ല, നീ കുളിച്ചിട്ടില്ല, കള്ളം പറയുകയാണ്’ എന്ന് പറഞ്ഞു. ആദ്യമായി കണ്ടപ്പോള്‍ റാഗ് ചെയ്യുന്നത് പോലെ ചുമ്മാ തമാശയ്ക്ക് ചെയ്തതാണ്.

ഒടുവില്‍ താന്‍ കരഞ്ഞു പോയി. അപ്പോള്‍ ‘അയ്യോ ഇത്രയേ ഉള്ളോ നീ’ എന്ന് ചോദിച്ച് കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ലളിതാന്റി. അന്ന് മുതല്‍ തങ്ങള്‍ നല്ല കൂട്ടുകാരായി എന്നാണ് നവ്യ പറയുന്നത്. ഫെബ്രുവരി 22ന് ആണ് കെപിഎസി ലളിതയുടെ വിയോഗം.

പത്തു വര്‍ഷത്തിന് ശേഷം നവ്യ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്ന ഒരുത്തീ ചിത്രത്തിലും കെപിഎസി ലളിത ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ നവ്യ നായരുടെ അമ്മയുടെ വേഷത്തിലാണ് കെപിഎസി ലളിത വേഷമിട്ടത്.