പിന്നീട് അങ്ങോട്ട് ഞാന്‍ ആയിരുന്നു രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം, അതായിരുന്നു ഏറ്റവും ചലഞ്ചിംഗ്: നസ്ലിന്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നസ്ലിന്‍. കുരുതി, ഹോം. കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. താന്‍ ചെയ്തതില്‍ വച്ച് ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രത്തെ കുറിച്ചാണ് നസ്ലിന്‍ ഇപ്പോള്‍ പറയുന്നത്.

താനിതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങളും ഏതെങ്കിലുമൊരു പോയിന്റില്‍ ചലഞ്ചിംഗ് ആയി തോന്നിയിട്ടുണ്ട്. എന്നിരുന്നാലും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടത് കുരുതിയാണ്. ബാക്കി താന്‍ ചെയ്തതില്‍ കൂടുതലും കോമഡിയാണ്, കുരുതി പക്ഷേ ഇമോഷണല്‍ സ്വീകന്‍സ് ഒക്കെ ഉണ്ടായിരുന്നു.

കുരുതിയില്‍ വരും മുമ്പ് രാജുവേട്ടനൊക്കെ ഭയങ്കര സീരിയസ് ആണെന്നാണ് താന്‍ കേട്ടിരുന്നത്. പക്ഷേ ആ സിനിമയില്‍ തന്നെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കിയത് രാജുവേട്ടനാണ്. പട്ടാളം സിനിമയില്‍ പറയുന്നതു പോലെ, പിന്നെയങ്ങോട്ട് താനായിരുന്നു രാജുവേട്ടന്റെ സ്ഥിരം വേട്ടമൃഗം.

തമാശകളും കളിയാക്കലുകളുമൊക്കെയായി രസമായിരുന്നു ലൊക്കേഷന്‍. സീരിയസ് കഥാപാത്രമായി അഭിനയിക്കാനൊക്കെ രാജുവേട്ടന്‍ കുറേ ഹെല്‍പ്പ് ചെയ്തിട്ടുണ്ട് എന്നാണ് നസ്ലിന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സൂപ്പര്‍ ശരണ്യ ആണ് നസ്ലിന്റെതായി റിലീസ് ചെയ്തിരിക്കുന്നത്. തണ്ണീര്‍മത്തന്റെ കോ റൈറ്റര്‍ ഡിനോയ് പൗലോസ് എഴുതിയ പത്രോസിന്റെ പടപ്പുകള്‍, ജോ ആന്‍ഡ് ജോ, സത്യന്‍ അന്തിക്കാട് ചിത്രം മകള്‍ എന്നിവയാണ് നസ്ലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.