ആ കരാറില്‍ ഒപ്പിട്ടത് പാരയായി, അങ്ങോട്ടും ഇങ്ങോട്ടുമില്ലാത്ത അവസ്ഥയിലായി; കരിയറില്‍ സംഭവിച്ച അബദ്ധം തുറന്നുപറഞ്ഞ് നരേന്‍

തനിക്ക് കരിയറില്‍ സംഭവിച്ച ഒരു അബദ്ധം തുറന്നുപറഞ്ഞ് നടന്‍ നരേന്‍. തമിഴില്‍ മിഷ്‌കിന്റെ മുഖംമൂടി എന്ന സിനിമ ചെയ്യാന്‍ കരാറൊപ്പിട്ടതിനെത്തുടര്‍ന്ന് സംഭവിച്ച കാര്യങ്ങളാണ് കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ നരേന്‍ വെളിപ്പെടുത്തിയത്. യുടിവിയുടെ പ്രൊഡക്ഷനാണെന്ന് കേട്ടതോടെയാണ് ഞാന്‍ മുഖം മൂടി ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്.

നെഗറ്റീവ് വേഷമായതിനാല്‍ വല്ല പണിയും കിട്ടിയാല്‍ നായകനാക്കി ഉടനെ ഒരു സിനിമ ചെയ്യാമെന്നായിരുന്നു മിഷ്‌കിന്റെ വാക്ക്. എന്നാല്‍ ആദ്യ ആറുമാസം അതിനായി കുങ്ഫു പരിശീലിക്കണമായിരുന്നു. ആ കാലയളവില്‍ മറ്റു സിനിമകള്‍ പാടില്ല. അങ്ങനെ ആ കരാറില്‍ ഒപ്പിട്ടത് പാരയായി തീര്‍ന്നു. ആറു മാസത്തെ പരിശീലനം കഴിഞ്ഞെങ്കിലും പറഞ്ഞ സമയത്ത് സിനിമ തുടങ്ങാതെ വന്നു.

അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാത്ത അവസ്ഥയായി. അതിനിടയില്‍ ഒന്നരമാസം തമിഴ്‌നാട്ടില്‍ സിനിമാസമരം വന്നു. ആ ഗ്യാപ്പിലാണ് ഗ്രാന്‍ഡ് മാസ്റ്ററില്‍ അഭിനയിച്ചത്. മുഖം മൂടി എന്ന സിനിമയ്ക്കായി പോയത് ഒന്നരവര്‍ഷമാണ് നരേന്‍ പറഞ്ഞു.