ആ അനുഭവം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല, മറ്റാരും ചെയ്ത് തരാത്തതാണ് മമ്മൂട്ടി അന്ന് ചെയ്ത് തന്നത്: നന്ദു

മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ മറക്കാനാകാത്ത അനുഭവം പങ്കുവെച്ച് നടന്‍ നന്ദു. വിഷ്ണു എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കരയാനറിയില്ലായിരുന്നെന്നും എന്നാല്‍ മമ്മൂട്ടി ആ രംഗം അഭിനയിച്ച് കാണിച്ചെന്നുമാണ് നടന്‍ പറയുന്നത്.

വിഷ്ണുവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ചതാണ്. അതിന്റെ തലേന്ന് ചോറ് കൊടുക്കും. കൊലച്ചോറെന്നാണ് പറയുക. ഈ ചോറ് കൊണ്ടു കൊടുക്കുന്നത് രണ്ട് പുള്ളികളാണ്. വിഷ്ണുവിനെ ഭയങ്കരമായിട്ട് സ്നേഹിക്കുന്ന, സഹമുറിയനായ ഞാനാണ് ഒരാള്‍. വിഷ്ണുവിന് ചോറ് കൊണ്ട് കൊടുത്ത ശേഷം ഞാന്‍ വളരെ വിഷമത്തോടെ വിഷ്ണുവേട്ടനെ സര്‍ക്കാര്‍ വെറുതെ വിടും തൂക്കിക്കൊല്ലില്ല എന്ന് പറഞ്ഞ് കരയും. അപ്പോള്‍ അദ്ദേഹം കരയാതെ മിണ്ടാതെ നില്‍ക്കുന്നതാണ് രംഗമെന്നാണ് നന്ദു ചൂണ്ടിക്കാണിക്കുന്നത്.

ആ ഷോട്ട് ചോറ് കഴിക്കുന്നത് വരെ എടുത്തു. അത് കഴിഞ്ഞ് എന്റെ ക്ലോസ് വച്ചിരിക്കുകയാണ്. ഞാന്‍ കരയണം. ഗ്ലിസറിന്‍ ഇട്ടിട്ടും എനിക്ക് കരച്ചിലും വികാരവും വരുന്നില്ല. എന്താണെന്ന് എനിക്കറിയില്ല. ആ സമയം മമ്മൂട്ടി എഴുന്നേറ്റ് എന്റെ അടുത്തു വന്നു. എടാ നീയൊന്ന് ചെയ്തേ ഞാന്‍ കാണട്ടെ എന്ന് പറഞ്ഞു. ആക്ഷന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്തു. പക്ഷെ ശരിയായില്ല.

മമ്മൂട്ടി ക്യാമറയുടെ ലുക്കിംഗ് പൊസിഷനില്‍ പോയി നിന്നു. ഡയലോഗ് നോക്കി ആക്ഷന്‍ പറഞ്ഞതിന് പിന്നാലെ മമ്മൂട്ടി ഡയലോഗ് പറഞ്ഞ് കരഞ്ഞുവെന്നും അത് കണ്ടു നിന്ന തനിക്ക് താനെ കരച്ചില്‍ വന്നുവെന്നാണ് നന്ദു പറയുന്നത്. അത് കണ്ട് താന്‍ അതേ പോലെ അഭിനയിക്കുകയും ചെയ്തുവെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടി ചെയ്തതിന്റെ ആയിരത്തി അഞ്ഞൂറില്‍ ഒരു അംശം പോലും തനിക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. നന്നാക്കാന്‍ തനിക്ക് സാധിച്ചുവെന്നുമാണ് നന്ദു അഭിപ്രായപ്പെടുന്നത്.

ഗ്ലിസറിനില്ലാതെ മമ്മൂട്ടി കരയുന്നത് കണ്ട് അന്ന് അത്ഭുതപ്പെട്ടു പോയെന്നാണ് നന്ദു പറയുന്നത്. മമ്മൂട്ടിയുടേത് അസാധ്യ അഭിനയമാണ്. തനിക്ക് ആ അനുഭവം ജീവിതത്തില്‍ മറക്കാനാവില്ല. മറ്റാരും ചെയ്ത് തരാത്തതാണ് മമ്മൂട്ടി അന്ന് ചെയ്ത് തന്നതെന്നും നന്ദു ഓര്‍ത്തെടുക്കുന്നു.