ഇന്ദ്രജിത്തിന്റെ അച്ഛന്‍ വേഷമാണ് എന്നേ പറഞ്ഞിരുന്നുള്ളു, ഷൂട്ട് കഴിഞ്ഞു പോകുമ്പോള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു: നാദിര്‍ഷ

കോട്ടയം പ്രദീപിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംവിധായകന്‍ നാദിര്‍ഷ. അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്ന ഘട്ടത്തില്‍ തങ്ങളെ ബാധിക്കുന്നത് കോട്ടയം പ്രദീപ്, ശശി കലിംഗ അടകകമുള്ളവരുടെ വിയോഗമാണെന്നും നാദിര്‍ഷ വനിതയോട് പ്രതികരിച്ചു.

അമര്‍ അക്ബര്‍ അന്തോണിയില്‍ ഇന്ദ്രജിത്തിന്റെ അച്ഛന്‍ ആയാണ് പ്രദീപ് വേഷമിട്ടത്. ‘വിണ്ണൈ താണ്ടി വരുവായ’യില്‍ പ്രദീപേട്ടനുണ്ടാക്കിയ തരംഗമാണ് അദ്ദേഹത്തെ ‘അമര്‍ അക്ബര്‍ അന്തോണി’യില്‍ കാസ്റ്റ് ചെയ്യാനുള്ള കാരണം. ഇന്ദ്രജിത്തിന്റെ അച്ഛന്‍ വേഷമാണ് എന്നല്ലാതെ കൂടുതലൊന്നും അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് അറിയില്ലായിരുന്നു.

ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം തന്നെ കെട്ടിപ്പിടിച്ച് ഭയങ്കരമായി ഇമോഷനലായി. ‘എനിക്കിത്ര വലിയ ഒരു വേഷം തന്നതില്‍ ഒരുപാട് സന്തോഷം ഇക്കാ…’ എന്നു പറഞ്ഞു. തന്നെക്കാള്‍ പ്രായത്തില്‍ മുതിര്‍ന്നയാളെങ്കിലും ഇക്കാ എന്നാണ് വിളിച്ചിരുന്നത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

‘ഊട്ടിയുണ്ട്…കൊടൈക്കനാലുണ്ട്…’എന്ന ഡയലോഗൊക്കെ വലിയ ഹിറ്റായി. അതേപോലെ ‘കട്ടപ്പനയിലെ ഋത്വിക് റോഷനി’ലെ ‘കലക്കി തിമിര്‍ത്തു…’ എന്ന ഡയലോഗും പ്രേക്ഷകര്‍ ഏറ്റെടുത്തു. വര്‍ഷങ്ങളോളം അദ്ദേഹം ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു.

അപ്രതീക്ഷിതമായ വിയോഗമാണ്. ഓര്‍ക്കാപ്പുറത്തു സംഭവിക്കുന്ന ഒരു ഷോക്ക് പോലെ. അത്രയും എനര്‍ജിയോടെ നിന്ന ഒരു മനുഷ്യന്‍ പെട്ടെന്നൊരു ദിവസം ഇല്ലാതെയാകുക എന്നത് വളരെ വേദനയാണ്. മലയാള സിനിമയ്ക്ക് നഷ്ടം തന്നെയാണ്.