സിനിമ വിജയിക്കാത്തതിന്റെ കുറ്റം സംഗീത സംവിധായകനില്‍ വെച്ചിട്ടെന്താണ് കാര്യം, അന്ധവിശ്വാസം ; സിനിമയിലെ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് ശരത്

മലയാള സിനിമാഗാന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകരിലൊരാളാണ് ശരത്. ഇപ്പോഴിതാ അദ്ദേഹം സിനിമരംഗത്തെ അന്ധവിശ്വാസങ്ങളെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ്.

മാധ്യമം ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ താന്‍ നേരിട്ട അവഗണനകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. സിനിമയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ പലരും തന്നെ അവസരങ്ങളില്‍ നിന്നും തഴഞ്ഞതിന്റെ ഓര്‍മ്മകളാണ് അദ്ദേഹം പറയുന്നത്.

1990ല്‍ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ശരതിന്റെ മലയാള സിനിമ രംഗത്തേക്കുള്ള അരങ്ങേറ്റം. ഈ സിനിമ പരാജയപ്പെട്ടത് തനിക്ക് പിന്നീട് വന്ന അവസരങ്ങളെ ബാധിച്ചു എന്നാണ് ശരത് പറയുന്നത്.

‘സിനിമകളുടെ പരാജയം എന്റെ പല വര്‍ക്കുകളെയും ബാധിച്ചു. എന്നാല്‍ ഇത്തരത്തിലുള്ള അന്ധവിശ്വാസത്തിന്റെ യുക്തി എനിക്കിന്നും മനസ്സിലാകുന്നില്ല. സിനിമ വിജയിക്കാത്തതിന് സംഗീത സംവിധായകനെ കുറ്റം പറയുന്നതില്‍ എന്താണ് ന്യായം. എന്നാല്‍ ആ ഗാനങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു എന്ന കാര്യം ഇവര്‍ ഓര്‍ത്തിരുന്നില്ല,’സിനിമ ഒരു കൂട്ടായ്മയാണ്. ഫുട്‌ബോള്‍ കളി പോലെ. ഒരാള്‍ മോശമായാല്‍ അത് കളിയെ ബാധിക്കും. നിയന്ത്രിക്കേണ്ടയാള്‍ ഡയറക്ടറാണ്. മ്യൂസിക് ഡയറക്ടറുടെ രാശിയും സിനിമയുടെ വിജയവും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാന്‍ കഴിയും,” ശരത് ചോദിക്കുന്നു.