'ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ'; കേന്ദ്രത്തിന്റെ പുതിയ സിനിമാ നയത്തിനെതിരെ മുരളി ഗോപി

സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതിക്കെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗ് പങ്കുവച്ചാണ് മുരളി ഗോപിയുടെ പ്രതികരണം.

ബില്ലിനെ കുറിച്ചുള്ള വാര്‍ത്തയും അമേരിക്കന്‍ അഭിഭാഷകനായ ജസ്റ്റിസ് പോട്ടര്‍ സ്റ്റുവാര്‍ട്ടിന്റെ സെന്‍സര്‍ഷിപ്പിനെ കുറിച്ചുള്ള പരാമര്‍ശവും മുരളി ഗോപി പങ്കുവെച്ച് “”ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ”” എന്നാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

സമൂഹത്തിന്റെ ആത്മവിശ്വാസമില്ലായ്മയാണ് സെന്‍സര്‍ഷിപ്പിലൂടെ പ്രതിഫലിക്കുന്നത് എന്ന ഉദ്ധരണിയാണ് മുരളി ഗോപി പങ്കുവെച്ചത്. കേന്ദ്ര സര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും.

ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും. സിനിമയുടെ വ്യാജപതിപ്പുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.