നെടുമ്പള്ളി കൃഷ്ണന് എമ്പുരാനിലും ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു, നമ്മള്‍ എഴുതുന്നു, പ്രപഞ്ചം മായ്ക്കുന്നു: മുരളി ഗോപി

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്റെ കഥാപാത്രമായ നെടുമ്പള്ളി കൃഷ്ണന് ഒരു പ്രധാന ഭാഗം അവതരിപ്പിക്കാനുണ്ടായിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി. ഇന്ന് അന്തരിച്ച നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു മുരളി ഗോപിയുടെ വെളിപ്പെടുത്തല്‍.

‘ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സില്‍ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മള്‍ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികള്‍’, മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവുമായി വളരെ കാലത്തെ പരിചയമുള്ള കഥാപാത്രമായിട്ടായിരുന്നു നെടുമ്പള്ളി കൃഷ്ണന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവുമായി ജയിലില്‍ കോമ്പിനേഷന്‍ സീനും കൈനകരി തങ്കരാജിന് ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കൈനകരി തങ്കരാജിന്റെ വിയോഗം.

76 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.