എന്നോടുള്ള ദേഷ്യം പിന്നാലെ വന്ന് കളിയാക്കിയ മാളച്ചേട്ടനോട് ഉണ്ണിച്ചേട്ടന്‍ തീര്‍ത്തു, ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്: മുകേഷ്

ഒരു കാലത്ത് മലയാള സിനിമയില്‍ കോമഡിയും ക്യാരക്ടര്‍ റോള്‍സും കൈകാര്യം ചെയ്തിരുന്ന താരങ്ങളായിരുന്നു ഒടുവില്‍ ഉണ്ണികൃഷ്ണനും മാള അരവിന്ദും. ഒരു സിനിമയുടെ സെറ്റില്‍ വച്ച് ഒടുവില്‍ ഉണ്ണികൃഷ്ണനും മാളയും തമ്മിലുണ്ടായ തര്‍ക്കത്തെ കുറിച്ചാണ് നടന്‍ മുകേഷ് ഇപ്പോള്‍ പറയുന്നത്.

”ഞങ്ങള്‍ എല്ലാവരും ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ഷൂട്ടിംഗിലായിരുന്നു. രണ്ട് ദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനി ഒരു ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. എല്ലാം അത് അനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ വീട്ടില്‍ പോകണമെന്ന് വാശി പിടിച്ചു.”

”കാരണമായി പറഞ്ഞത് വീടിന്റെ പാലുകാച്ചല്‍ ഉണ്ടെന്നാണ്. ആര് വന്ന് സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. അവസാനം ഞാന്‍ ആ അവസ്ഥ തമാശ രൂപേണ പറഞ്ഞു. ചേട്ടന് അത് സുഖിച്ചില്ല.”

”അന്ന് എന്നോട് ദേഷ്യപ്പെട്ടില്ലെങ്കിലും പിന്നാലെ വന്ന മാളച്ചേട്ടന്‍ കളിയാക്കിയപ്പോള്‍ ഉണ്ണിച്ചേട്ടന്‍ അവിടെ തീര്‍ത്തു. ഇരുവരും വലിയ തര്‍ക്കമായി. ശേഷം രണ്ട് മുറിയില്‍ പോയിരുന്നു പിറുപിറുക്കാനും ആശങ്കകള്‍ പങ്കുവെക്കാനും തുടങ്ങി. പുറത്ത് ധൈര്യം കാണിക്കുമെങ്കിലും രണ്ടുപേരും പേടിത്തൊണ്ടന്മാരാണ്.”

Read more

”അവസാനം ഉച്ചസ്ഥായിയിലായിരുന്ന വഴക്ക് ഒരു ഫോണ്‍ കോളിലൂടെ ഉടന്‍ തന്നെ ഇരുവരും അവസാനിപ്പിച്ചു. അന്നാണ് ഇരുവരും പഞ്ചപാവങ്ങള്‍ കൂടിയാണെന്ന് എനിക്ക് മനസിലായത്” എന്നാണ് മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ മുകേഷ് പറയുന്നത്. 2006ല്‍ ആണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അന്തരിച്ചത്. 2015ല്‍ ആയിരുന്നു മാളയുടെ വിയോഗം.