ഒളിവില്‍ പോയ ശ്രീനിവാസനെ കാണാന്‍ 'പട്ടാളം പുരുഷു' എത്തി, സഹായിക്കണം എന്ന് എന്നോട് കരഞ്ഞു പറഞ്ഞു: മുകേഷ് പറയുന്നു

ശ്രീനിവാസനെ കാണണമെന്ന് കരഞ്ഞു പറഞ്ഞ ഒരാള്‍ പിന്നീട് അദ്ദേഹത്തിന്റെ സുഹൃത്തായി മാറിയ നടനെ കുറിച്ച് പറഞ്ഞ് നടന്‍ മുകേഷ്. ശ്രീനിവാസനും നടന്‍ ജെയിംസും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.

മുകേഷിന്റെ വാക്കുകള്‍:

ശ്രീനിവാസന്‍ ഇടയ്ക്കിടെ ഒളിവില്‍ പോകും. തിരക്കഥകള്‍ എഴുതാന്‍ വേണ്ടിയാണ് ആ മുങ്ങല്‍. അങ്ങനെ ഒരു ഓണ സമയത്ത് ശ്രീനിവാസന്‍ വീണ്ടും ഒളിവില്‍ പോയി. ശേഷം കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ഫോണ്‍ വന്നു. അപ്പുറത്തെ തലയ്ക്കല്‍ ശ്രീനിവാസനായിരുന്നു.

‘ഞാനിവിടെ ഒരു ഹോട്ടലില്‍ താമസിക്കുന്നുണ്ട്. തിരക്കഥ എഴുതുകയാണ് ആരെങ്കിലും വളരെ അത്യാവശ്യത്തിന് തിരക്കിയാല്‍ മാത്രം ഹോട്ടല്‍ പറഞ്ഞ് കൊടുത്താല്‍ മതി’ എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ശേഷം കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ ശ്രീനിവാസന്‍ താമസിക്കുന്ന ഹോട്ടലിന് അടുത്തുകൂടി പോയപ്പോള്‍ അവിടെ നിര്‍ത്തി.

ഞാന്‍ അവിടെ ചെന്നപ്പോള്‍ പട്ടാളം പുരുഷുവായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ജെയിംസ് അവിടെ നില്‍ക്കുന്നത് കണ്ടു. എന്താ ഇവിടെ നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ശ്രീനിവാസന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് വന്നതാണെന്ന് പറഞ്ഞു.

തിരക്കഥ എഴുതുമ്പോള്‍ അടുത്തേക്ക് പോയാല്‍ വഴക്ക് പറയുമെന്ന് അറിയാവുന്നതിനാല്‍ അദ്ദേഹം പുറത്ത് വരുന്നത് കാത്തിരിക്കുകയാണെന്ന് പറഞ്ഞു. ‘എനിക്ക് അത്യാവശ്യമായി ശ്രീനിവാസനെ കാണണം സഹായിക്കണം’ എന്ന് കരഞ്ഞ് പറയാന്‍ തുടങ്ങി.

Read more

അവസാനം ഞാന്‍ ശ്രീനിവാസനെ വിളിച്ച് ഒരു ഗിഫ്റ്റ് കൊണ്ടു വരുന്നുണ്ടെന്ന് പറഞ്ഞ് ജെയിംസിനേയും കൊണ്ട് മുമ്പില്‍ ചെന്നു. എന്നേയും ജെയിംസിനേയും കണ്ട ശ്രീനിവാസന്‍ രോഷം കൊണ്ടു. അവസാനം ജെയിംസിന്റെ മുഖം കണ്ട് ചിരിയടക്കാനാവാതെ ശ്രീനിവാസന്‍ കെട്ടിപിടിച്ചു. ശേഷം കണ്ടത് ജെയിംസ് ശ്രീനിവാസന്റെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതാണ്.