ആ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു; എഡിറ്ററുടെ മറുപടി കേട്ട് ഞെട്ടിപ്പോയി : തുറന്നുപറഞ്ഞ് മുകേഷ്

തന്നെ ഏറ്റവും വേദനിപ്പിച്ച വാര്‍ത്തയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ മുകേഷ്. ദിലീപിന്റെ കേസ് കത്തി നില്‍ക്കുന്ന സമയത്ത് ഒരു സായാഹ്ന പത്രത്തില്‍ വന്ന വാര്‍ത്തയെക്കുറിച്ചാണ് മുകേഷ് പറഞ്ഞത്. സംഭവം നടന്ന ദിവസം മുകേഷ് എംഎല്‍എ അറുപത് പ്രാവശ്യം ദിലീപിനെ ഫോണില്‍ വിളിച്ചുവെന്നതായിരുന്നു അതിന്റെ തലക്കെട്ട്. വാര്‍ത്തയെക്കുറിച്ച് മുകേഷ് പറയുന്നതിങ്ങനെ.

അറുപത് പ്രാവിശ്യമൊക്കെ ഒരാളെ എങ്ങനെ വിളിക്കാന്‍ പറ്റും. ഫോണ്‍ വിളിച്ചിട്ട് ഹലോ പറഞ്ഞ് കട്ട് ചെയ്യണം. അതില്‍ കൂടുതല്‍ എന്ത് സംസാരിക്കാനാണ് ഈ അറുപത് തവണയും. ഇത് വാങ്ങിയ ആളുകള്‍ അതൊക്കെ നോക്കിയിട്ടുണ്ടാവുമോ? അത്രയെങ്കിലും ചിന്തിച്ചൂടേ.. ഉടനെ തന്നെ ബൈ ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ഇതോടെ മുകേഷിന് പണിയായി എന്നൊക്കെയായിരുന്നു വാര്‍ത്ത കണ്ട ആളുകള്‍ പറഞ്ഞത്.

കുറേ നാളിന് ശേഷം ഇക്കാര്യം ഒരു സുഹൃത്തുമായി സംസാരിച്ചു. ഈ പത്രത്തിന്റെ എഡിറ്റര്‍ അയാളുടെ സുഹൃത്താണ്. എങ്കില്‍ അയാളെ ഒന്ന് വിളിക്കാന്‍ പറഞ്ഞു.എന്ത് സോഴ്സ് വെച്ചിട്ടാണ് ഇത് ചെയ്തത്. എങ്ങനെയാണ് ഒരാള്‍ക്ക് അറുപത് പ്രാവിശ്യം വിളിക്കാന്‍ സാധിക്കുക എന്ന് ആ എഡിറ്ററോട് ചോദിക്കാന്‍ പറഞ്ഞു. അങ്ങനെ സ്പീക്കര്‍ ഫോണില്‍ ഇട്ടിട്ട് അദ്ദേഹവുമായി സംസാരിച്ചു. മറുപടി കേട്ട് ഞാന്‍ ഞെട്ടിപ്പോയി.

‘എന്റെ മകന്റെ കല്യാണത്തിന് ഞാന്‍ മുകേഷിനെ വിളിച്ചിരുന്നു. പുള്ളി കല്യാണത്തിന് വന്നു. പക്ഷേ എറണാകുളത്ത് എന്തോ പരിപാടി ഉള്ളത് കൊണ്ട് എല്ലാവരെയും കണ്ടതിന് ശേഷം മടങ്ങും. ഭക്ഷണം കഴിക്കാന്‍ നില്‍ക്കില്ലെന്ന് പറഞ്ഞുവെന്ന്. അതെനിക്ക് ഫീല്‍ ചെയ്തു. അന്ന് മുതല്‍ ഇവനിട്ട് ഒരു പണി കൊടുക്കണമെന്ന് കരുതി ഞാന്‍ നോക്കിയിരിക്കുകയാണ്’, എന്നുമാണ് അദ്ദേഹം പറഞ്ഞത്.