അന്ന് ഗുണ കേവ്സിൽ കണ്ട കാഴ്ച വരും ജന്മങ്ങളിൽ പോലും ഞാൻ മറക്കില്ല..; വൈറലായി മോഹൻലാലിന്റെ കുറിപ്പ്

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ കൊടൈക്കനാലിലേക്ക് വിനോദയാത്ര പോവുന്ന സുഹൃത്തുക്കളുടെയും, ശേഷം ഗുണ കേവ്സിൽ കുടുങ്ങുകയും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് ചർച്ച ചെയ്യുന്നത്.

ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണ കേവ്സിൽ നിരവധി മരണങ്ങളും ആത്മഹത്യകളും നടന്നിട്ടുണ്ട്. അതിലേക്ക് വീണുപോയവരാരും പിന്നീട് തിരിച്ചുവന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. മഞ്ഞുമ്മൽ ബോയ്സിലൂടെ ഗുണ കേവ്സ് വീണ്ടും ചർച്ചയാവുമ്പോൾ, മോഹൻലാൽ മുൻപൊരിക്കൽ ഗുണ കേവ്സ് സന്ദർഷിച്ച സമയത്ത് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്. മാതൃഭൂമിയിലാണ് ഇപ്പോൾ വീണ്ടും ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഗുണ കേവ്സിൽ താൻ കണ്ട കാഴ്ചകൾ അടുത്ത ജന്മത്തിൽ പോലും മറക്കില്ലെന്നാണ് മോഹൻലാൽ പറയുന്നത്. നിരവധി അസ്ഥികൂടങ്ങളും പഴകിയ വസ്ത്രങ്ങളും ഗുണ കേവ്സിൽ ഉണ്ടെന്ന് കുറിപ്പിൽ മോഹൻലാൽ പറയുന്നു.

“കുന്നുകള്‍ക്കും താഴ്‌വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്ന് കാണുന്ന അവസ്ഥയിലേക്ക് എത്തിയതെന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുമ്പ് ഉയര്‍ന്ന് വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്ക് മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്.

ഗുണ കേവിന്റെ ഉള്ളിലേക്ക് പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്.

പിണഞ്ഞുകിടക്കുന്ന രണ്ട് അസ്ഥികുടങ്ങള്‍. തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്മങ്ങളുടെ ശേഷിപ്പുകള്‍. ഇവിടെ വീണാല്‍ മരണം മാത്രമെ വഴിയുള്ളൂ. മരിച്ചുകിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല.

പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതുപോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ടെന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു.

Read more

ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു.” എന്നാണ് മോഹൻലാൽ പറഞ്ഞത്.