'ആടുതോമ' വേണ്ട 'സ്ഫടികം' മതിയെന്ന് പറഞ്ഞത് മാണി സാറാണ്: സംവിധായകന്‍ ഭദ്രന്‍

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ ചിത്രത്തിന് 25 വര്‍ഷം പിന്നിടുമ്പോഴും ഇന്നും ആരാധകര്‍ ഏറെയാണ്. എന്നാല്‍ ചിത്രത്തിന് ആടുതോമ എന്നു പേരിടാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ എന്റെ മനസില്‍ സ്ഫടികം എന്നായിരുന്നെന്നും അതിനെ അന്തരിച്ച രാഷ്ട്രീയ നേതാവ് കെ.എം മാണി പിന്തുണച്ചിരുന്നെന്നും പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.

“ചിത്രത്തിന് സ്ഫടികം എന്നു പേരിട്ടത് ഞാനാണ്. എന്നാല്‍ “ആടുതോമ” എന്ന് പേരിടാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം സ്ഫടികം എന്ന പേര് മതിയെന്ന് പറഞ്ഞ് മാണി സാറാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. അദ്ദേഹം മരിച്ച സമയത്ത് അതൊക്കെ ഞാന്‍ ഓര്‍ത്തിരുന്നു.” ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ ഭദ്രന്‍ പറഞ്ഞു.

ചിത്രത്തിന്റെ റീ റിലീസ് ഭദ്രന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. 4 കെ എന്ന സാങ്കേതിക വിദ്യയുടെ ശബ്ദ ദൃശ്യ വിസ്മയങ്ങളോടെയാണ് സിനിമയെത്തുന്നത്. 2 കോടി രൂപയാണ് അതിനു വേണ്ടി ചെലവായിരിക്കുന്നത്. ഇപ്പോള്‍ 30 ശതമാനം പണികള്‍ പൂര്‍ത്തിയായി. ചെന്നൈയിലെ പ്രസാദ് ലാബിലാണ് റിസ്റ്റോറേഷന്‍ പണികള്‍ നടക്കുന്നത്. ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം. ഇനി കൊറോണ കെടുതികള്‍ കഴിഞ്ഞ ശേഷമാകും തുടര്‍ ജോലികള്‍.