എന്റെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന്‍ വലിയ പങ്കുവഹിച്ചു, പി.കെ.ആര്‍ പിള്ള എന്ന പേര് മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടത്': മോഹന്‍ലാല്‍

സിനിമാ നിര്‍മ്മാതാവ് പി കെ ആര്‍ പിള്ളക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍. പി കെ ആര്‍ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

‘എന്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടന്‍ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബന്‍ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാര്‍ത്ത അറിഞ്ഞത്. പി കെ ആര്‍ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടതാണ്.


കാലം എന്നുമെന്നും ഓര്‍ക്കുന്ന നിരവധി നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓര്‍മ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എന്റെ വളര്‍ച്ചയ്ക്ക് പിള്ളച്ചേട്ടന്‍ നല്‍കിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാല്‍ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍.’, മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിച്ച നിര്‍മ്മാതാവാണ് പി കെ ആര്‍ പിള്ള. ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി, അമൃതംഗമയ തുടങ്ങി നിരവധി സിനിമകളാണ് ചിത്രം, വന്ദനം, കിഴക്കുണരും പക്ഷി തുടങ്ങി നിരവധി സിനിമകള്‍ ഷിര്‍ദ്ദിസായി ക്രിയേഷന്‍സ് എന്ന ബാനറില്‍ പി കെ ആര്‍ പിള്ള ഒരുക്കി.

18 വര്‍ഷത്തിനിടെ 16 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു. 12 വര്‍ഷം മുന്‍പാണ് ബിസിനസ് തകര്‍ന്നതും തൃശൂരിലേക്ക് താമസമാക്കിയതും. 1984ല്‍ നിര്‍മ്മിച്ച ‘വെപ്രാളം’ എന്ന ചിത്രമായിരുന്നു പിള്ള നിര്‍മ്മിച്ച ആദ്യചിത്രം. പിന്നീട് ‘ഓണത്തുമ്പിക്കൊരൂഞ്ഞാല്‍’, ‘പുലി വരുന്നേ പുലി’, ‘ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍’ തുടങ്ങി ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ചു.