അങ്ങനെ ചെയ്താൽ ഞാൻ കോപ്പിയടിച്ചെന്ന് നിങ്ങൾ തന്നെ പറയും: മിഥുൻ മാനുവൽ തോമസ്

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘എബ്രഹാം ഓസ്‍ലർ’. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തിയത്. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ഇപ്പോഴിതാ കഥകൾ കേൾക്കുന്ന രീതിയും അസിസ്റ്റന്റ് ഡയറക്ടേഴ്സിനെ തിരഞ്ഞെടുക്കുന്ന രീതിയെ പറ്റിയും സംസാരിക്കുകയാണ് മിഥുൻ മാനുവൽ തോമസ്. ഇപ്പോൾ ആരിൽ നിന്നും നേരിട്ട് കഥ കേൾക്കാറില്ല എന്നാണ് മിഥുൻ മാനുവൽ തോമസ് പറയുന്നത്.

“ഇപ്പോൾ എനിക്ക് സമയകുറവിൻ്റെ പ്രശ്‌നമുണ്ട്. അസിസ്റ്റൻ്റ് ഡയറക്‌ടർമാരെ തെരഞ്ഞെടുക്കുന്നത് നേരമ്പോക്ക് എന്ന പ്രൊഡക്ഷൻ കമ്പനിയിലൂടെയാണ്. അതിൽ ഒരുപാട് ഗംഭീര ഷോർട്ട്ഫിലിമുകളുണ്ട്.

അതിൽ നിന്ന് എനിക്ക് ആളുകളെ ഈസിയായിട്ട് ചൂസ് ചെയ്യാവുന്നതാണ്. അവരെയും അവരുടെ വർക്കും എനിക്ക് അറിയുന്നതാണ്. എ.ഡികളെ തെരെഞ്ഞെടുക്കുന്ന രീതി ഇപ്പോൾ അങ്ങനെ ആയിട്ടുണ്ട്.

കഥകൾ എത്തിക്കുന്ന കാര്യം ചോദിച്ചാൽ, എൻ്റെ റെപ്രസെൻ്റേറ്റീവുകളാണ് പലപ്പോഴും കഥ കേൾക്കുന്നത്. ഇനി ഞാൻ എന്തുകൊണ്ട് കഥകൾ കേൾക്കുന്നില്ല എന്ന് ചോദിച്ചാൽ, നിങ്ങൾ എന്നോട് ഒരു കഥ പറഞ്ഞു എന്ന് കരുതുക. ആ കഥ എനിക്ക് വർക്ക് ആകണമെന്നില്ല. അതിൽ കുഴപ്പമില്ല.

ഇനി എനിക്ക് വർക്കായിട്ടും ചെയ്യാൻ പറ്റിയില്ല എന്ന് കരുതുക. അപ്പോഴും കുഴപ്പമില്ല. എന്നാൽ അപകടമുള്ളത്, ഞാൻ ആലോചിച്ചു വെച്ചിരിക്കുന്ന ഒരു ത്രെഡ് അല്ലെങ്കിൽ അതുമായി ബന്ധപെട്ട ഒരു സിറ്റുവേഷൻ നിങ്ങൾ എന്നോട് വന്ന് പറഞ്ഞു.
എന്നാൽ എനിക്ക് കഥ ചിലപ്പോൾ ചെയ്യാൻ പറ്റിയില്ല. പിന്നീട് എന്റെ സിനിമയിൽ നിങ്ങൾ പറഞ്ഞ സിറ്റുവേഷൻ വന്നാൽ അത് വലിയ പ്രശ്‌നമാകും. അപ്പോൾ മിഥുൻ മാനുവൽ ഞാൻ പറഞ്ഞ കഥ കോപ്പിയടിച്ചു എന്ന് പറയും.

അങ്ങനെ ഒരു ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഞാൻ നേരിട്ട് കഥ കേൾക്കാത്തത്. ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഇടങ്ങളിൽ നിന്ന് സമ്മർദ്ദം വന്നാൽ മാത്രമാണ് ഞാൻ നേരിട്ട് കഥ കേൾക്കുന്നത്.” റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ മാനുവൽ തോമസ് ഇങ്ങനെ പറഞ്ഞത്.