മമ്മൂട്ടിക്ക് എന്റെ ശബ്ദം ചേരില്ലെന്ന് പലരും പറഞ്ഞു, പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ അദ്ദേഹത്തിന് വേണ്ടി പാടി: എം.ജി ശ്രീകുമാര്‍

മമ്മൂട്ടിക്ക് വേണ്ടി അധികം പാടാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞ് എം.ജി ശ്രീകുമാര്‍. തന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി താന്‍ പാടിയിട്ടുണ്ടെന്നും അത് അങ്ങനെ ആയി തീര്‍ന്നതാണ് എന്നാണ് എം.ജി പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായകന്‍ പ്രതികരിച്ചത്.

തുടക്കം മുതല്‍ ഇന്നലെ വരെ താന്‍ ലാലിന് വേണ്ടി പാടിയിട്ടുണ്ട്. അതങ്ങനെ ആയി തീര്‍ന്നതാണ്. താന്‍ ചിത്രം സിനിമയില്‍ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു. ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടന്ന്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ഇനി റിലീസ് ചെയ്യാനുള്ള ആറാട്ട്, മര്ക്കാര്‍, ബ്രോ ഡാഡി തുടങ്ങിയവയിലൊക്കെ ലാലിന് വേണ്ടി പാടാനായി.

മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി. എങ്കിലും മറ്റ് നടന്‍മാര്‍ക്കു വേണ്ടിയും താന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് തന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്‍ക്കാലത്ത് കൊച്ചുപിള്ളേര്‍ വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടി.

അപ്പോഴൊക്കെ താന്‍ ഇരുന്ന് ചിരിക്കാറുണ്ട്. തന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ആലോചിക്കാറുണ്ട്. എന്നാലും ഒരു സത്യം പറയാം. മമ്മുട്ടി പൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന്‍ പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.