'സാറിന്റെ ഡ്രസ്സിന് ചേര്‍ന്ന ഒരു മോതിരമുണ്ട്, അതിട്ട് ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും'; മോന്‍സണ്‍ നല്‍കിയ മോതിരത്തെ കുറിച്ച് എം.ജി ശ്രീകുമാര്‍

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായതിന് പിന്നാലെ ഗായകന്‍ എം.ജി ശ്രീകുമാറിന് നേരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. ഒരു ചാനലിലെ സംഗീത പരിപാടിക്കിടെ മോന്‍സണ്‍ നല്‍കിയ മോതിരം ധരിച്ച് എം.ജി ശ്രീകുമാര്‍ എത്തിയിരുന്നു. ബ്ലാക് ഡയമണ്ട് ആണെന്ന് തോന്നുന്നു എന്നാണ് മോന്‍സണ്‍ നല്‍കിയ മോതിരത്തെ കുറിച്ച് ഗായകന്‍ പരിപാടിക്കിടെ പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഗൃഹലക്ഷ്മിയോട് പ്രതികരിച്ചിരിക്കുകയാണ് എം.ജി ശ്രീകുമാര്‍ ഇപ്പോള്‍.

എം.ജി ശ്രീകുമാറിന്റെ വാക്കുകള്‍:

ഞാനും രമേഷ് പിഷാരടിയും കൂടെ രണ്ടു വര്‍ഷം മുന്നേ ഫ്‌ളവേഴ്‌സ് ടിവിയുടെ പരിപാടിക്കിടെ ഉണ്ടാക്കിയ തമാശയാണ് എനിക്കെതിരെ പ്രചരിപ്പിക്കുന്നത്. മോണ്‍സണ്‍ എന്നയാള്‍ ഫ്‌ളവേഴ്‌സ് ടിവിയിലെ സംഗീത പരിപാടി കണ്ട് ഇഷ്ടപ്പെട്ട് കുട്ടികള്‍ക്ക് പാട്ടുപഠിക്കാന്‍ ഒരു മൈക്ക് സമ്മാനമായി അയച്ചു. തൊട്ടടുത്ത ദിവസം അയാള്‍ പറഞ്ഞു. സാറിന്റെ ഡ്രസ്സിന് ചേര്‍ന്നൊരു മോതിരമുണ്ട് എന്റെ കൈയില്‍.

ഞാന്‍ അതൊന്ന് കൊടുത്തയക്കാം. അത് ഇട്ടാല്‍ സാര്‍ ഇടത്തെ കൈ കൊണ്ട് മൈക്ക് പിടിച്ച് പാടുമ്പോള്‍ നല്ല ഭംഗിയായിരിക്കും, പക്ഷേ ഇട്ട ശേഷം തിരികെ തരണം. ഞാനൊരു ശുദ്ധനായതു കൊണ്ട് അത് കേട്ടു. ഷൂട്ടിംഗിനിടയില്‍ ഞാനിത് പിഷാരടിയെ കാണിച്ചു. ഇതെന്താണന്ന് പിഷാരടി ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. മോന്‍സന്‍ എന്നൊരാള്‍ തന്നതാണ്. ഭയങ്കര വിലമതിക്കാനാവാത്ത സാധനമാണ് ഇതെന്നൊക്കെയാണ് പുള്ളി പറയുന്നത്.

അപ്പോഴാണ് സ്റ്റീഫന്‍ ദേവസിയും അനുരാധ ശ്രീറാമും പിഷാരടിയും കൂടെ പറയുന്നത്, അങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇത് അഞ്ച് വിരലിലും ഇടാമെന്ന്. ഇതൊക്കെ ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നൊന്നും അന്ന് ഞങ്ങള്‍ വിചാരിച്ചിട്ടില്ല. മോണ്‍സണുമായി ഒരു സൗഹൃദവമില്ല. അയാളുടെ വീട് ഒരു മ്യൂസിയം പോലെ ആയിരുന്നല്ലോ.

അവിടെ ഡിജിപി തൊട്ട് ഒരുപാടാളുകള്‍ വന്നിട്ടുമുണ്ട്. കാരണം വേറൊന്നുമല്ല, കൊച്ചിയില്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ള സാധനങ്ങളെല്ലാം സൂക്ഷിച്ച് ഇങ്ങനെയൊരു വീടുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും അതിശയം തോന്നും. നമ്മളത് കാണാന്‍ പോകും. ആരൊക്കെയോ പറഞ്ഞത് കേട്ടാണ് ഞാനും ലേഖയും അവിടെ പോവുന്നത്. അത് കണ്ട് തിരികെപ്പോന്നു എന്നല്ലാതെ വേറൊന്നുമില്ല.