'അർഹിക്കുന്ന പല അംഗീകാരങ്ങളും കിട്ടാതെ പോയി'; കെ. ജി ജോർജിനെ അനുസ്മരിച്ച് അശോകൻ

അന്തരിച്ച മലയാള സംവിധായകൻ കെ.ജി ജോർജിനെ അനുസ്മരിച്ച് നടൻ അശോകൻ.  ഏത് തരം സിനിമകളെടുക്കാനും കഴിവുള്ള വ്യക്തിയിയാണ് കെ. ജി ജോർജ്, മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് അദ്ദേഹമെന്നും അശോകൻ പറഞ്ഞു.

1981 ൽ പുറത്തിറങ്ങിയ ‘യവനിക’യിലാണ് അശോകനും കെ. ജി ജോർജും ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് 1985 ൽ പുറത്തിറങ്ങിയ ‘ഇരകൾ’ എന്ന സിനിമയിലും അശോകൻ വേഷമിട്ടു.

‘സിനിമയെ അത്രത്തോളം സ്നേഹിക്കുകയും, മനസിലാക്കി പഠിക്കുകയും ചെയ്ത സംവിധായകനാണ് കെ. ജി ജോർജ്,  അർഹിക്കുന്ന നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന്  ലഭിക്കാതെ പോയെന്നും  അശോകൻ 24 ന്യൂസിനോട് പറഞ്ഞു.

ഇന്ന് രാവിലെ കാക്കനാട് വയോജന കേന്ദ്രത്തിൽ വെച്ചാണ്  കെ. ജി ജോർജ് അന്തരിച്ചത്. 77 വയസായിരുന്നു. മലയാളത്തിലെ നവ സിനിമാ തരംഗത്തിന് തുടക്കമിട്ട പ്രധാന സംവിധായകരിൽ ഒരാളായിരുന്നു കെ. ജി ജോർജ്.

Read more

മലയാളത്തിലെ ആദ്യ ക്യാംപസ് ചിത്രമായ ഉൾക്കടൽ, ആദ്യ ആക്ഷേപ ഹാസ്യ ചിത്രമായ പഞ്ചവടി പാലം, ലക്ഷണമൊത്ത ആദ്യ സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, സൈക്കോളജിക്കൽ ചിത്രം ഇരകൾ, കുറ്റാന്വേഷണ ചിത്രം യവനിക തുടങ്ങീ ഒരുപിടി മികച്ച സൃഷ്ടികൾ കെ. ജി ജോർജ് മലയാളത്തിന് സമ്മാനിച്ചു.