'രാജേഷില്ലാതെ എന്തു പത്താം വര്‍ഷം മനൂ..'അദ്ദേഹത്തെ അറിയാവുന്ന ഒരാള്‍ക്ക് മാത്രം മനസ്സിലാകുന്ന വാചകം: സംവിധാകന്‍ മനു അശോകന്‍

“ട്രാഫിക്” സിനിമയുടെ പത്താം വാര്‍ഷികത്തില്‍ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍ മനു അശോകന്‍. ട്രാഫിക്കില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച മനു, അകാലത്തില്‍ വിട പറഞ്ഞ ചിത്രത്തിന്റെ സംവിധായകന്‍ രാജേഷ് പിള്ളയെ കുറിച്ചാണ് എഴുതിയിരിക്കുന്നത്. അന്ന് ട്രാഫിക്കില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ന് സിനിമാലോകം ഉറ്റുനോക്കുന്ന സംവിധായകരായി, അഭിനേതാക്കള്‍ സൂപ്പര്‍ സ്റ്റാറുകളായി എന്നും മനു അശോക് കുറിപ്പില്‍ പറഞ്ഞു.

മനു അശോകന്റെ കുറിപ്പ്:

ട്രാഫിക്കിന്റെ പത്താം പിറന്നാള്‍
വൈകുന്നേരം വിളിച്ചപ്പോള്‍ സഞ്ജു ചേട്ടന്‍ (ബോബി-സഞ്ജയ്) പറഞ്ഞു, “പത്തു വര്‍ഷം മുമ്പ് ഈ ദിവസം, ഈ സമയം, ഈ മുറിയില്‍ രാജേഷ് ഉണ്ടായിരുന്നു. പടം വിജയമാണെന്നറിഞ്ഞ്, ഒരുപാട് ഫോണ്‍ കോളുകള്‍ക്ക് നടുവില്‍. അറിയാമല്ലോ അയാളെ അക്ഷരാര്‍ത്ഥത്തില്‍ തുള്ളിച്ചാടിയങ്ങനെ”. “ട്രാഫിക്ക്” എന്ന സിനിമയെക്കുറിച്ച് എനിക്കൊന്നും എഴുതാന്‍ ഇല്ല. പക്ഷേ പത്തു വര്‍ഷത്തിനിടയില്‍ കാലം മാറ്റി എഴുതിയതൊക്കെ എന്നെ വിസ്മയിപ്പിക്കുന്നു. എന്നിലെ സിനിമ വിദ്യാര്‍ത്ഥിക്കും മനുഷ്യനും അതൊരു പാഠമാകുന്നു.

ട്രാഫിക്കിലൂടെ വന്ന ക്യാമറാമാന്‍ ഷൈജു ഖാലിദ് ഇന്ന് ഏതൊരു സംവിധായകനും ഒപ്പം ജോലി ചെയ്യാന്‍ കൊതിക്കുന്ന ടെക്‌നീഷ്യനായി വളര്‍ന്നിരിക്കുന്നു. അന്ന് അദ്ദേഹത്തിന്റെ അസോസിയേറ്റായിരുന്ന ജോമോന്‍ .ടി .ജോണ്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്നതിലേക്ക് ഉയര്‍ന്നിരിക്കുന്നു. എഡിറ്റര്‍ മഹേഷ് നാരായണന്‍ കേരളം ഉറ്റുനോക്കുന്ന സംവിധായകനായിരിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന അന്നത്തെ പുതിയ നിര്‍മ്മാതാവിന്റെ മാജിക് ഫ്രെയിംസ് പ്രതീക്ഷ തന്നു കൊണ്ട് തന്നെ മുന്നേറുന്നു.

ഗസ്റ്റ് റോളില്‍ വന്ന നിവിന്‍പോളി ഇന്ന് സൂപ്പര്‍ താരം. “നിങ്ങളുടെ ഒറ്റ യെസ് ചരിത്രമാകും” എന്നു പറഞ്ഞ് തീയേറ്ററില്‍ കയ്യടിയുണര്‍ത്തിയ ജോസ് പ്രകാശ് സാര്‍ നമ്മെ വിട്ടു പോയി. ഈ പത്ത് വര്‍ഷത്തിനിടയില്‍ എപ്പോഴോ ഞാന്‍ രാജേഷേട്ടന്റെ അസിസ്റ്റന്റായി, സുഹൃത്തായി, അനിയനായി. ട്രാഫിക്കിന്റെ എഴുത്തുകാരുടെ തിരക്കഥ ചെയ്തു കൊണ്ട് തന്നെ സംവിധായകനുമായി.

കക്കാട് പറഞ്ഞതുപോലെ -“അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം”. പക്ഷേ…സങ്കല്പങ്ങളിലെ അനിശ്ചിതത്വങ്ങളില്‍ പോലുമില്ലായിരുന്നല്ലോ, രാജേഷേട്ടന്റെ ഭാര്യ മേഘേച്ചി എന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുമെന്ന്. “കാലമിനിയുമുരുളു” മെന്നറിയുമ്പോഴും കരുതിയതല്ലല്ലോ രാജേഷേട്ടാ, നിങ്ങളെന്നെയിട്ട് പോകുമെന്ന്. ഫോണ്‍ വെക്കും മുമ്പ് ഞാന്‍ ചോദിച്ചു- ” പത്താം വര്‍ഷമായപ്പൊ എന്തുതോന്നുന്നു സഞ്ജു ഏട്ടാ..? “രാജേഷില്ലാതെ എന്തു പത്താം വര്‍ഷം മനൂ..”

രാജേഷിനെ അറിയാവുന്ന ഒരാള്‍ക്ക് മാത്രം മനസ്സിലാകുന്ന വാചകം. എനിക്കത് മനസ്സിലാകുന്നു.രാജേഷേട്ടനില്ലാത്തതുകൊണ്ട് നഷ്ടപ്പെട്ട സന്തോഷത്തിന്റെയും ഉള്ള് നിറയുന്ന സ്‌നേഹത്തിന്റെയും ഒരുപാടൊരുപാടൊരുപാട് ദിവസങ്ങള്‍ ഇനിയുമുണ്ടാകുമായിരുന്നു, എനിക്കത് മനസ്സിലാകുന്നു. നിങ്ങളുടെ “മനൂ” വിളിയില്ലാതെ ഒരു രസമില്ല രാജേഷേട്ടാ. ദിവസത്തിലൊരു പത്ത് തവണയെങ്കിലും ഇന്നും ഞാനത് മനസ്സില്‍ കേള്‍ക്കാറുണ്ടെങ്കിലും.