മദ്യപിച്ച് ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നു, ഞാന്‍ സമ്മതിച്ചതോടെ തോളില്‍ കൈയിടട്ടേ എന്നായി..: മഞ്ജു പിള്ള

‘തങ്കം’ സിനിമയുടെ പ്രമോഷന് എത്തിയപ്പോള്‍ നടി അപര്‍ണ ബാലമുരളിക്ക് നേരെ ഉണ്ടായ അതിക്രമത്തോടെ പ്രതികരിച്ച് മഞ്ജു പിള്ള. എറണാകുളം ഗവ. ലോ കോളേജിന്റെ യൂണിയന്‍ ഉദ്ഘാടന ചടങ്ങില്‍ എത്തിയപ്പോഴാണ് ഫോട്ടോ എടുക്കാനെന്ന് പറഞ്ഞ് അപര്‍ണയെ ഒരു വിദ്യാര്‍ത്ഥി കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.

ഇങ്ങനെയുള്ളവര്‍ ആരാധകര്‍ക്ക് തന്നെ അപമാനമാണ് എന്നാണ് മഞ്ജു പിള്ള പറയുന്നത്. നല്ലവണ്ണം പെരുമാറുന്ന ഒരുപാട് ആരാധകര്‍ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെയുള്ളവര്‍ ചിലപ്പോള്‍ അവര്‍ക്കു കൂടി അപമാനമായി മാറാം. ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യസ്ത രീതിയിലായിരിക്കും.

പക്ഷെ ഒരാളുടെ തോളില്‍ കൈയിടാനോ ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാനോ പോകുമ്പോള്‍ അത് അവരോട് ചോദിച്ചിട്ട് മാത്രം ചെയ്യുക. അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ അതു ചെയ്യാതിരിക്കുക. താരങ്ങളും മനുഷ്യരാണെന്ന് മനസിലാക്കണം. എനിക്കും സമാന രീതിയിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.

മദ്യപിച്ചൊരാള്‍ വന്ന് ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചു, താന്‍ സമ്മതിച്ചതിന്റെ പിന്നാലെ തോളില്‍ കൈയിട്ടോട്ടെയെന്നായി അടുത്ത ചോദ്യം. പറ്റില്ലെന്ന് പറഞ്ഞു. അപ്പോള്‍ തന്നെ ഫോട്ടോ മാത്രമെടുത്ത് അയാള്‍ മടങ്ങുകയും ചെയ്തു. അതാണ് നേരത്തെ പറഞ്ഞത് ഒരാളോട് അനുവാദം ചോദിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം എന്നാണ് മഞ്ജു പിള്ള പറയുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോടാണ് താരം പ്രതികരിച്ചത്. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുന്നതും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു. തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്.