'മലയാള സിനിമയില്‍ ഉള്ളവര്‍ കാണാത്ത എന്താണ് സര്‍ എന്നില്‍ കണ്ടത്' എന്നാണ് ഗൗതം സാറിനോട് ഞാന്‍ ചോദിച്ചത്: മഞ്ജിമ മോഹന്‍

ബാലതാരമായി സിനിമയില്‍ എത്തി നായികയായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളി ചിത്രം ഒരു വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ നായികയായി അരങ്ങേറ്റം കുറിച്ചത്. വടക്കന്‍ സെല്‍ഫി കഴിഞ്ഞപ്പോള്‍ ഇനി സിനിമയില്‍ ആരും വിളിക്കില്ലെന്ന് തോന്നി എന്നാണ് മഞ്ജിമ ഇപ്പോള്‍ പറയുന്നത്.

താന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് സിനിമയിലേക്ക് വരണം എന്നാണ്. ആദ്യ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് പ്രതീക്ഷയുണ്ടെങ്കിലും അതെല്ലാം തകിടം മറിച്ച അനുഭവമാണ് തിയേറ്ററില്‍ നിന്നുമുണ്ടായതെന്ന് മഞ്ജിമ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തന്റെ സീന്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ ആളുകള്‍ കൂവുന്നു. താന്‍ തിയേറ്ററില്‍ നേരിട്ട് അനുഭവിച്ചതാണ് ഇത്. അതിലും മോശം മറ്റൊന്നുമില്ലെന്നും നടി പറയുന്നു. അതിലെ കോമഡി എന്തെന്നാല്‍ അങ്ങനെ സംഭവിക്കുമെന്ന് നിവിന്‍ തന്നോട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിവിന്‍ തമാശ പറയുകയാണ് എന്നായിരുന്നു താന്‍ കരുതിയത്.

അതിനേക്കാളും തന്നെ ബാധിച്ചത് നിര്‍മ്മാതാവിനെ വിളിച്ച് ആ സീന്‍ തിയേറ്ററില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞതാണ്. ആ സീന്‍ സിനിമയില്‍ പ്രധാനപ്പെട്ടതാണ്. വടക്കന്‍ സെല്‍ഫി കഴിഞ്ഞിട്ട് തിരിച്ച് പോയി പഠിക്കാമെന്നാണ് കരുതിയത്. കാരണം ആരും തന്നെ ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് തോന്നിയിരുന്നില്ല.

അത് കഴിഞ്ഞാണ് ഗൗതം സാര്‍ വിളിച്ചത്. ഗൗതം സാറിനൊപ്പം സിനിമ ചെയ്തപ്പോള്‍ ‘മലയാള സിനിമയില്‍ ഉള്ളവര്‍ കാണാത്ത എന്താണ് സര്‍ എന്നില്‍ കണ്ടത്’ എന്നാണ് അദ്ദേഹത്തോട് ചോദിച്ചത്. അന്ന് അദ്ദേഹം വടക്കന്‍ സെല്‍ഫി കണ്ടിട്ടില്ലായിരുന്നു.

പിന്നീട് സിനിമ കണ്ടിട്ട് സര്‍ പറഞ്ഞത്, അത് തന്റെ മാത്രം പ്രശ്നമല്ലെന്നാണ്. സ്‌ക്രീനില്‍ കാണുന്ന ഒരു അഭിനേതാവിനെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷെ ഒരു സിനിമ ചെയ്യുന്നത് അഭിനേതാവ് മാത്രമല്ലല്ലോ. അതിന് പിന്നില്‍ ഒരു ടീം കൂടെ ഉണ്ട് എന്നാണെന്നും അത് കേട്ടപ്പോള്‍ സമാധാനമായെന്നും മഞ്ജിമ പറയുന്നു.