സിനിമ മാറി കൊണ്ടിരിക്കുകയാണ്, എല്ലാം കാസ്റ്റിംഗ് ഡയറക്ടേഴ്‌സിന്റെ കൈയിലാണ്, അവസരങ്ങള്‍ക്കായി സമീപിച്ചാല്‍ സ്‌ക്രീനിംഗിന് പോലും വിളിക്കാറില്ല: മണിക്കുട്ടന്‍

ബിഗ് ബോസ്, സെലിബ്രിറ്റി ക്രിക്കറ്റ് എല്ലാം തനിക്ക് സിനിമയിലേക്കുള്ള വഴിയാണെന്ന് നടന്‍ മണിക്കുട്ടന്‍. ഒരു സ്റ്റേജ് ഷോയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ പോലും ഇത് നന്നായി വന്നാല്‍, അതു കണ്ടിട്ട് നല്ല വേഷങ്ങള്‍ ലഭിച്ചാലോ എന്നാണ് ആലോചിക്കുക എന്ന് മണിക്കുട്ടന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്നും സിനിമ തന്നെയാണ് തന്റെ ആഗ്രഹം. സിനിമയിലേക്കുള്ള വഴികളാണ് തനിക്കെല്ലാം. ഒരു സ്റ്റേജ് ഷോയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ പോലും ഇത് നന്നായി വന്നാല്‍, അതു കണ്ടിട്ട് നല്ല വേഷങ്ങള്‍ ലഭിച്ചാലോ എന്നാണ് ആലോചിക്കുക. ക്രിക്കറ്റ് കളിക്കാന്‍ പോയപ്പോഴും, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ കളിക്കുമ്പോഴും നന്നായി പെര്‍ഫോം ചെയ്താല്‍ കൂടുതല്‍ ആളുകള്‍ തിരിച്ചറിയുമല്ലോ അത് സിനിമയ്ക്ക് ഗുണമാവുമല്ലോ എന്ന് ഓര്‍ക്കും എന്ന് താരം പറയുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമ മാറി കൊണ്ടിരിക്കുകയാണ് എന്നാണ് മണിക്കുട്ടന്‍ പറയുന്നത്. പലയിടത്തും കാസ്റ്റിംഗ് ഡയറക്ടേഴ്‌സ് ആണ് ഇപ്പോള്‍ അഭിനേതാക്കളെ തീരുമാനിക്കുന്നത്. ഇന്നയാള്‍ക്ക് അവസരം കൊടുക്കാം, ഇന്നയാള്‍ ആ വേഷത്തിന് അനുയോജ്യനാണ് എന്നതൊക്കെ കാസ്റ്റിംഗ് ഡയറക്ടേഴ്‌സിന്റെ നിര്‍ദേശമാണ് പലപ്പോഴും.

അവസരങ്ങള്‍ക്കായി അവരെ സമീപിക്കുമ്പോള്‍ ഒരു സ്‌ക്രീനിംഗിനു പോലും വരാന്‍ അവര്‍ വിളിക്കാറില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ തനിക്ക് കിട്ടിയ വലിയ അവസരമായിരുന്നു ബിഗ് ബോസ്. ഓരോ ടാസ്‌കിലും പെര്‍ഫോം ചെയ്യുമ്പോള്‍ ഇത് ആരെങ്കിലുമൊക്കെ കാണട്ടെ, തന്റെ വര്‍ക്കിന് പ്രയോജനപ്പെടുമല്ലോ എന്നായിരുന്നു ചിന്ത എന്നും മണിക്കുട്ടന്‍ പറഞ്ഞു.