ഒടുവില്‍ മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണത്തിന് സെന്‍സറിംഗ് അനുമതി

വിവാദങ്ങള്‍ക്കൊടുവില്‍ മനീഷ് കുറുപ്പ് സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണം സിനിമക്ക് സെന്‍സറിംഗ് അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം സെന്‍സറിംഗിനു തിയേറ്ററില്‍ ലോഡ് ചെയ്ത സിനിമയുടെ സെന്‍സറിംഗ് തടഞ്ഞിരുന്നു. ചിത്രീകരണത്തില്‍ ഇരിക്കുന്ന മഞ്ജു വാര്യര്‍, സൗബിന്‍ സിനിമയായ വെള്ളരിക്ക പട്ടണം പ്രൊഡ്യൂസര്‍ എല്‍ദോ ഫിലിം ചേമ്പര്‍ വഴി സെന്‍സര്‍ ബോര്‍ഡിന് നല്‍കിയ പരാതിയിന്മേലാണ് വെള്ളരിക്കാപ്പട്ടണത്തിന്റെ സെന്‍സറിംഗ് തടഞ്ഞുവെച്ചത്.

സിനിമയുടെ സെന്‍സറിംഗിനു ഫിലിം ചേംബറിനോ പ്രൊഡ്യൂസര്‍ അസോസിയേഷനും ഇടപെടാന്‍ അവകാശമില്ല എന്ന് കേരള ഹൈക്കോടതി വിധിയുള്ളപ്പോഴാണ് സെന്‍സര്‍ ബോര്‍ഡ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

സംവിധായകന്‍ വിനയന്‍ 2010ല്‍ ലഭിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പിന്റെ അടിസ്ഥാനത്തില്‍ സെന്‍സര്‍ ബോര്‍ഡിന് മനീഷ് തിരികെ നല്‍കിയ മറുപടി തൃപ്തികരമായിരുന്നതിനാലാണ് സെന്‍സറിംഗ് അനുവദിച്ചു നല്‍കിയത്. മനീഷ് കുറുപ്പിന്റെ വെള്ളരിക്കാപ്പട്ടണം സിനിമയുടെ ട്രെയിലറിന് നേരത്തേ സെന്‍സര്‍ ലഭിച്ചിരുന്നു..ഡിസംബര്‍ 24ന് സെന്‍സറിന് ആവശ്യമുള്ള മെറ്റീരിയല്‍ സര്‍ക്കാരിന് കീഴിലുള്ള ലെനിന്‍ തിയേറ്ററില്‍ എത്തിച്ച് ലോഡ് ചെയ്തതിന്റെ അടുത്ത ദിവസം എങ്ങനെ ഇങ്ങനെയൊരു പരാതി എത്തിയെന്നതും, താനാണ് തെറ്റ് ചെയ്തതെങ്കില്‍ മഞ്ജുവാര്യര്‍ സിനിമയുടെ ആളുകള്‍ തനിക്കെതിരെ എന്തുകൊണ്ട് കോടതിയിലേക്ക് കേസിന് പോകാത്തതെന്നും സംവിധായകനായ മനീഷ് കുറുപ്പ് നേരത്തേ കൊടുത്ത ഫെയ്സ്ബുക് ലൈവില്‍ ചോദിച്ചിരുന്നു.

സിനിമകള്‍ നിര്‍മ്മിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും സംഘടനകളില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ട 1952ലെ ഇന്ത്യന്‍ സിനിമാട്ടോഗ്രാഫി ആക്റ്റിലോ 1983ലെ സിനിമാട്ടോഗ്രാഫി രജിസ്‌ട്രേഷന്‍ ആക്റ്റിലും ഉള്ള നിയമങ്ങള്‍ പാലിച്ചു കൊണ്ടുള്ള എല്ലാകാര്യങ്ങളും അനുസരിച്ചാണ് താന്‍ സിനിമ ചെയ്തിരിക്കുന്നത്.

ഫിലിം ചേംബര്‍, ഒടിടി സിനിമകളും അവാര്‍ഡ് പടങ്ങളും ഇതുപോലത്തെ സഘടനകളില്‍ രജിസ്റ്റര്‍ ചെയ്തല്ല ഇറങ്ങുന്നത്. ഇതുപോലെയുള്ള തെറ്റായ കീഴ്വഴക്കങ്ങള്‍ ഉപേക്ഷിക്കണമെന്നും മനീഷ് കുറുപ്പ് ആവശ്യപ്പെട്ടു.