സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡൊന്നും ഞാനിത് വരെ വെച്ചിട്ടില്ല, രത്തീനയെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന ഒരുക്കുന്ന ചിത്രമാണ് ‘പുഴു’. മലയാളത്തില്‍ ആദ്യമായാണ് ഒരു സംവിധായികയ്ക്കൊപ്പം മമ്മൂട്ടി സിനിമ ചെയ്യുന്നത്. കുറേക്കാലമായി റത്തീന എന്റെ സിനിമകളുടെ സെറ്റില്‍ വരാറുണ്ട്. പരിചയമില്ലാത്ത ഒരാളെ പലവട്ടം സെറ്റില്‍ കണ്ടപ്പോള്‍ എന്തിനാണ് വരുന്നത് എന്ന് ചോദിച്ചു. അപ്പോള്‍ തന്റെ കൈയില്‍ ഒരു കഥയുണ്ടെന്ന് റത്തീന പറഞ്ഞു. അവരുടെ കഥ കേട്ടു. എന്നാല്‍, അത് വലിയ കഥയായിരുന്നു. കോവിഡ് സമയത്ത് അത് എടുക്കാന്‍ പറ്റാതെ വന്നു. പിന്നീട്, തിരക്കഥാകൃത്ത് ഹര്‍ഷദുമായി പരിചയമായപ്പോള്‍, നിങ്ങളുടെ കഥ റത്തീനയെ ഏല്‍പ്പിക്കാമോ എന്നു ചോദിച്ചു. അങ്ങനെയാണ് ഈ സിനിമയുടെ തുടക്കം.

എല്ലാവരും സംവിധായകരല്ലേ. അവര്‍ സ്ത്രീയാണോ പുരുഷനാണോ എന്നല്ല പ്രശ്‌നം. അവരും സ്റ്റാര്‍ട്ടും ആക്ഷനും കട്ടുമൊക്കെത്തന്നെയല്ലേ പറയുന്നത്. വ്യത്യാസങ്ങളൊന്നുമില്ല. അവര്‍ക്ക് അവരുടേതായ ഇച്ഛാശക്തികളും ആജ്ഞാശക്തികളുമുണ്ട്. റത്തീന അവരുടെ റോള്‍ നന്നായി ചെയ്തു.

സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡൊന്നും താന്‍ ഇതുവരെ വച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു. പുതുമുഖ സംവിധായകര്‍ക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടാവുമെന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ക്കുന്നു.

‘ഉണ്ട’യ്ക്ക് ശേഷം ഹര്‍ഷാദ് കഥയെഴുതുന്ന ചിത്രമാണ് ‘പുഴു’. ‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ഷറഫ്-സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

മെയ് 13ന് സോണി ലിവിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. നെഗറ്റീവ് ഷെയിഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.