വെറുതെ അടിക്കും, വഴക്ക് കേട്ടിട്ടുണ്ട്, ടേക്ക് പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ റെഡി ആയിരുന്നില്ല.. സൂര്യയ്ക്ക് ഇതൊക്കെ അറിയാമായിരുന്നു: മമിത

നടന്‍ സൂര്യ വേണ്ടെന്ന് വച്ച സിനിമയാണ് ‘വണങ്കാന്‍’. തമിഴിലെ ഹിറ്റ് മേക്കര്‍ ബാലയുടെ സിനിമ സൂര്യ ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങള്‍ ചെയ്യാറു ബാലു എന്ന മാധ്യമപ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സൂര്യെ സെറ്റില്‍ വച്ച് തല്ലിയതും, ബാലയുമായി ഒത്തുപോകാന്‍ സാധിക്കാത്തതും കൊണ്ടാണ് സൂര്യ പിന്മാറിയത് എന്നായിരുന്നു ചെയ്യാറു ബാലു പറഞ്ഞത്.

ഈ സിനിമയില്‍ നിന്നും മലയാളി താരമായ മമിത ബൈജുവും നായികയായി എത്തി കൃതി ഷെട്ടിയും പിന്മാറിയിരുന്നു. സിനിമ വേണ്ടെന്ന് വച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മമിത ഇപ്പോള്‍. ചിത്രീകരണ വേളയില്‍ സംവിധായകന്‍ തന്നെ നിരന്തരം ശകാരിച്ചിരുന്നതായാണ് മമിത ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

”സിനിമയില്‍ വില്ലടിച്ചമ്പാട്ട് എന്ന പരമ്പരാഗത പാട്ടിന്റെ ഒരു സീന്‍ ചിത്രീകരിക്കാനുണ്ടായിരുന്നു. അത് പഠിക്കുന്നത് പോലെ അഭിനയിക്കണോ അതോ അനുഭവപരിചയമുള്ളവളെ പോലെ അഭിനയിക്കണോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. വഴക്കമുള്ള ആളെ പോലെ അഭിനയിക്കണം എന്ന് പറഞ്ഞു. ഡ്രം വായിക്കുമ്പോള്‍ പാടണം.”

”എനിക്ക് അത് ഒരു പിടിയും ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ വില്ലടിച്ചമ്പാട്ട് കലാകാരിയായ ഒരു സ്ത്രീയെ ചൂണ്ടി അവര്‍ ചെയ്യുന്നത് പോലെ ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് പെട്ടന്ന് തന്നെ ടേക്ക് പോകാം എന്ന് പറഞ്ഞു. ഞാന്‍ റെഡി ആയിരുന്നില്ല. അവര്‍ പാടുന്നതുപോലും എനിക്ക് മനസിലായില്ല. മൂന്ന് ടേക്കിനുള്ളിലാണ് അത് പഠിച്ചത്. അതിനിടയില്‍ ഒരുപാട് ചീത്തയൊക്കെ കേട്ടു.”

”വെറുതെ അടിക്കുകയും ചെയ്യും. എന്നാല്‍ താന്‍ സെറ്റില്‍ പറയുന്ന വഴക്കുകള്‍ ഒന്നും കാര്യമാക്കരുത് എന്നും അപ്പോള്‍ തന്നെ അത് വിട്ടു കളയണം എന്നും ബാല പറഞ്ഞിരുന്നതായാണ് മമിത പറയുന്നത്. സൂര്യ മുമ്പ് ബാലയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളതിനാല്‍ ഇതൊക്കെ നേരത്തെ അറിയാമായിരുന്നുവെന്നും അവര്‍ക് അത് പ്രശ്‌നം അല്ലായിരുന്നുവെന്നും മമിത വ്യക്തമാക്കുന്നുണ്ട്.