നൂറ് ദിവസം ഓടുന്ന പടങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാതമ്മേ, രാജുമോന്‍ എന്നോട് പറയും: മല്ലിക സുകുമാരന്‍

ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥിരാജിനെക്കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നൂറ് ദിവസം തികയ്ക്കുന്ന ചിത്രങ്ങളെക്കുറിച്ച് മാത്രമല്ല നാളെ ശ്രദ്ധിക്കപ്പെടുന്ന സിനിമകളും ചെയ്യേണ്ടത് അനിവാര്യമാണെന്ന് പൃഥ്വിരാജ് തന്നെ ഉപദേശിക്കുമെന്ന് മല്ലിക അഭിമുഖത്തില്‍ പറയുന്നു.

‘നൂറ് ദിവസമോടുന്ന പടങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാതമ്മേ, നാളെ സംസാര വിഷയമായേക്കാവുന്ന പടങ്ങളിലും നമ്മള്‍ അഭിനയിക്കണമെന്ന് പറയുന്ന ആളാണ് രാജു,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

ചെറുപ്പത്തില്‍ പൃഥ്വിരാജ് എഴുതിയ ഒരു കവിതയെക്കുറിച്ചും മല്ലിക പറഞ്ഞു. രണ്ട് സഹോദരങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ റെയില്‍ വേ ട്രാക്കിലൂടെ പോവുന്നതായിരുന്നു കവിത. പ്രിന്‍സിപ്പലും രജിസ്ട്രാറും എല്ലാരും കൂടെ വിളിക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന കൊച്ചുകുട്ടി എന്താണ് ഇങ്ങനെയൊരു സബ്ജക്ട് എഴുതിയിരിക്കുന്നതെന്ന്. ഞാനും സുകുവേട്ടനും കൂടി പോയി’

‘സുകുവേട്ടനറിയാം രാജുവിനെ. എന്തിലും കയറി ചാടുന്നവനാണ്. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം മനസ്സില്‍ വന്നു ഞാനെഴുതി അതിലെന്താണ് തെറ്റെന്ന് ചോദിച്ച് അവനങ്ങ് തര്‍ക്കിക്കുകയാണ്. അതോടെ അതങ്ങ് തീര്‍ന്നു’

കവിത വായിച്ചിട്ട് എന്തോ മാനസിക പ്രശ്‌നമുണ്ട് ഈ കുഞ്ഞിന് ആത്മഹത്യയെക്കുറിച്ച് എഴുതിയെന്ന് പറഞ്ഞായിരുന്നു അന്നൊരു ചര്‍ച്ച. മല്ലിക കൂട്ടിച്ചേര്‍ത്തു.